Skip to main content

വ്യാഖ്യാനങ്ങളില്ലാത്ത ബന്ധങ്ങൾ

       ഈ ലോകം വളരെ വിചിത്രമാണ്. ഇവിടത്തെ ബന്ധങ്ങളെ ഒരിക്കലും പരസ്പരം വ്യാഖ്യാനിക്കാനാകില്ല. മനുഷ്യർ തമ്മിലുള്ള ബന്ധം: ഒരാളുടെ വേർപാട് മറ്റൊരാളെ കാലാന്തരത്തിൽ മറവിയിലേക്ക് വീഴ്ത്താതെ ആണ്ടുകളോളമോ മരണം വരെയോ വേട്ടയാടുന്ന  കഥകൾക്ക്, സംഭവങ്ങൾക്ക് നാമെല്ലാം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്.  ചിലരുടെ വേർപാടുകൾ മറ്റുചിലരിൽ തീർക്കുന്ന വേർപാടിന്റെ മുറിവ് വളരെ ഭീകരമാണ്.  

                 മനുഷ്യബന്ധങ്ങൾക്കും അപ്പുറമുള്ള ചില അമ്പരപ്പിക്കുന്ന ഞെട്ടിക്കുന്ന  ബന്ധങ്ങളും ഈ ലോകത്തിലൂടെ കടന്നു പോയിട്ടുണ്ട്.  ഹാച്ചിക്കോ എന്ന ജപ്പാനിലെ നായ തന്റെ 11വർഷക്കാലത്തെ ജീവിതത്തിനിടയിൽ 9വർഷവും ട്രെയിനിൽ കേറി ജോലിക്ക് പോയ യജമാനന്റെ മടങ്ങി വരവും കാത്ത് റയിൽവെ സ്റ്റേഷനിൽ കഴിച്ചു കൂട്ടി.  അവിശ്വസനീയം.  ജപ്പാനിൽ 1925കാലഘട്ടത്തിലാണ് അഗ്രിക്കൾച്ചർ അധ്യാപകനായി ഹിടെസാബുറേ  തൊഴിൽ നോക്കിയിരുന്നത്. യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്ര മദ്ധ്യേ കളഞ്ഞു കിട്ടുന്ന കുഞ്ഞുനായ്കുട്ടിക്ക്  ഹാച്ചിക്കോ എന്ന പേര് നൽകി അദ്ദേഹം ഓമനിച്ചു വളർത്തി. രാവിലെ  ജോലിക്ക് പോകുമ്പോൾ റെയിൽവേ സ്റ്റേഷൻ വരെ തന്റെ യജമാനനെ അനുഗമിക്കുന്ന ഹാച്ചിക്കോ മടങ്ങിപ്പോയിട്ട് കൃത്യം 5മണിക്ക് റെയിൽവേ സ്റ്റേഷനിൽ വീണ്ടും  എത്തും. 5മണിയുടെ ട്രെയിനിൽ മടങ്ങിയെത്തുന്ന യജമാനനൊപ്പം വീട്ടിലേക്ക് മടങ്ങുമായിരുന്നു. വഴിയാത്രക്കാർക്കും കടക്കാർക്കുമെല്ലാം ഹാച്ചിക്കോയും അതിന്റെ ഉടമസ്ഥാസ്‌നേഹവും അനുസരണയുമെല്ലാം പരിചിതമാണ്.  ഒരു ദിവസം രാവിലെ ട്രെയിനിൽ പോയ യജമാനൻ മടങ്ങിയെത്തിയില്ല. മസ്തിഷ്ക സംബന്ധമായ  അസുഖത്തെതുടർന്ന്  ജോലിസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. എന്നാൽ ഇതറിയാതെ ദിവസങ്ങളോളം  ഹാച്ചിക്കോ കാത്തിരുന്നു  യജമാനന്റെ മടങ്ങി വരവിനായി. പിന്നീട് യജമാനന്റെ മകൾ ഹാച്ചിക്കോയെ  പിടിച്ചു കൊണ്ട് പോയി. പക്ഷെ യജമാനമില്ലാതെ വീട്ടിൽ കഴിയാൻ ഇഷ്ടപ്പെടാതെ ഹാച്ചിക്കോ റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങി. നീണ്ട 9വർഷക്കാലം തന്റെ യജമാനനെയും  കാത്ത് റെയിൽവെ സ്റ്റേഷനിൽ കഴിഞ്ഞ ഹാച്ചിക്കോ അവിടെ വച്ചു തന്നെ മരണത്തിന് കീഴടങ്ങി. ഹാച്ചിക്കോയോടുള്ള ആദരസൂചകമായി  ഹാച്ചിക്കോ ഇരുന്ന സ്ഥലത്ത്  ആരാധകർ ഹാച്ചിക്കോയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഹാച്ചിക്കോയുടെ ചരമദിനം വിവിധപരിപാടികളാൽ ഇന്നും ആഘോഷിച്ചു വരുന്നുണ്ട്.



             മനുഷ്യ മനസുകൾക്ക് പോലും അജ്ഞാതമായ  ബന്ധത്തിന്റെ ഈ സമസ്യയെ  2009ലാണ്  'Hachiko: A  Dog's Tale' എന്ന പേരിൽ Lasse Halstrom സിനിമയാക്കുന്നത്. കണ്ണുകൾ നിറയാതെ ഈ ചിത്രം കണ്ട് പൂർത്തിയാക്കാൻ കഴിയില്ല. ഹാച്ചിക്കോ യജമാനനെ കാത്തിരിക്കുന്ന ദൃശ്യം ദിവസങ്ങളോളം നിങ്ങളെ വേട്ടയാടും. ബന്ധങ്ങൾ കെട്ടുറപ്പില്ലാതെ നിസ്സാരമായി അഴിഞ്ഞുപോകുന്ന ഈ കാലഘട്ടത്തിൽ ഹാച്ചിക്കോ തീർക്കുന്ന ഞെട്ടൽ കാഴ്ചക്കാരെ വല്ലാതെ നൊമ്പരം കൊണ്ട് അത്ഭുതപ്പെടുത്തും. 


                റിലീസായി  പത്തു വർഷങ്ങൾ കഴിഞ്ഞാണ് ഈ ചിത്രം കാണാൻ കഴിഞ്ഞതെന്ന വേദന  മനസ്സിൽ അവശേഷിക്കുന്നു. 11വർഷക്കാല ആയുസ്സിൽ 9വർഷവും യജമാനനെക്കാത്ത് റെയിൽവെ സ്റ്റേഷനിൽ ട്രെയിനുകളുടെ ചൂളം വിളി കാത്തിരുന്ന് കാത്തിരുന്ന് ഒരു ജീവിതകാലം തള്ളി നീക്കിയ ഹാച്ചിക്കോയെ ഞാനെന്റെ മനസിലെ ഏത്‌ വികാരത്തിന്റെ കള്ളിയിലാണ് അടയാളപ്പെടുത്തി സൂക്ഷിക്കുക. 

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)