ചിലബന്ധങ്ങൾ നിർവചനങ്ങൾക്കപ്പുറമാണ്. ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും ഉൾവലിയാൻ കഴിയാത്ത ചില ബന്ധങ്ങളുണ്ട് ഈ ലോകത്തിൽ. ചില സായംകാല കൂടിച്ചേരലിൽ, ഒരു കപ്പ് കാപ്പിയിൽ, ഒന്നിച്ചുള്ള ഒരു സിനിമക്കാഴ്ചയിൽ സന്തോഷം അനുഭവിച്ച് പിരിയുന്ന ബന്ധങ്ങൾ. അത്തരമൊരു ബന്ധത്തിന്റെ കഥയാണ് 'ലഞ്ച് ബോക്‌സിന്റെ' സംവിധായകൻ റിതേഷ് ഭത്രയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ 'ഫോട്ടോഗ്രാഫ്'.
മുംബൈയിലെ ഇൻഡ്യ ഗേറ്റ് വേയിൽ വിനോദ സഞ്ചാരികളുടെ ഫോട്ടോയെടുത്ത് ഉപജീവനം നയിക്കുന്ന ഗ്രാമീണനായ റാഫിയും (നവാസുദ്ധീൻ സിദ്ദിഖി) നഗരത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റാകാൻ കോച്ചിംഗ് ക്ലാസ്സിൽ പഠിക്കുന്ന മിലോനിയും (സന്യാ മൽഹോത്ര) തമ്മിൽ ഉടലെടുക്കുന്ന രസകരമായ ബന്ധം.
പഠനം മാത്രം ലക്ഷ്യമാക്കി മറ്റു സൗഹൃദങ്ങളില്ലാതെ സമ്പന്നതയുടെ മധ്യത്തിൽ അക്കൗണ്ടൻസി പുസ്തകങ്ങളുമായി മല്ലിടുന്ന മിലോനി അവിചാരിതമായി ഗേറ്റ് വേയിൽ വച്ച് റാഫിയുടെ നിർബന്ധത്തിന് വഴങ്ങി ചിത്രമെടുക്കാൻ നിന്ന് കൊടുക്കുന്നു. റാഫിയെടുത്ത ചിത്രത്തിൽ മിലോനിക്ക് തന്നെ കാണാൻ കഴിയുന്നില്ല. തന്നെക്കാൾ സന്തോഷവതിയും സുന്ദരിയുമായ പെൺകുട്ടിയെയാണ് സ്വന്തം ചിത്രത്തിൽ അവൾ കണ്ടെത്തുന്നത്. അതിനാൽ തന്നെ വീണ്ടും വീണ്ടും റാഫിയെ തേടി അവൾ എത്തുന്നുണ്ട്. ഗ്രാമത്തിൽ നിന്നെത്തിയ റാഫിയുടെ അമ്മുമ്മയുടെ ഒരേയൊരാഗ്രഹം റാഫിയുടെ വിവാഹം നടന്നു കാണണമെന്നതാണ്. റാഫിയുടെ നിർബന്ധത്തിന് വഴങ്ങി ചിത്രങ്ങൾക്ക് പകരമായി റാഫിയുടെ കാമുകിയായി അമ്മുമ്മയ്ക്ക് മുൻപിൽ അവൾ പലപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ യാന്ത്രികജീവിതത്തേക്കാൾ രസകരമാണ് റാഫിയോടും അമ്മുമ്മയോടും ചിലവഴിക്കുന്ന നിമിഷങ്ങളെന്ന് തിരിച്ചറിയുമ്പോൾ അവൾ കൂടുതൽ സമയം അതിനായി കണ്ടെത്തുന്നു.
വളരെ വരണ്ട പ്രണയമാണ് അവർക്കിടയിൽ സംഭവിക്കുന്നത്. തമ്മിൽ ചിരിക്കുന്നത് അപൂർവമാണ്. എന്നാൽ പരസ്പരം അവർ വളരെയേറെ ബഹുമാനിക്കുന്നുണ്ട്.
അനേകമനേകം പ്രണയകഥകൾ ഇന്ത്യൻ സിനിമയെ സമ്പന്നമാക്കിയിട്ടുണ്ടെങ്കിലും അവയിൽ നിന്നും വിഭിന്നമായി നിലകൊള്ളുന്നു ഫോട്ടോഗ്രാഫിലെ റാഫിയുടെയും മിലോനിയുടെയും പ്രണയം.

Comments