ജൂൺ 19, ഇന്ന് വായനാദിനത്തിൽ വായിച്ചു മുഴുമിപ്പിച്ച നോവലാണ് സംഗീത ശ്രീനിവാസന്റെ 'ആസിഡ്'. 328പേജുള്ള കമലയുടെ ജീവിതചക്രം പൂർത്തിയാക്കാൻ മൂന്ന് ദിനങ്ങൾ വേണ്ടി വന്നു. പേരിലെ ആകർഷണീയതയാണ് ഡി സി ബുക്സിന്റെ കണ്ണാടിപ്പെട്ടിയിൽ നിന്നും എന്റെ മേശയിലേക്കുള്ള യാത്രയിൽ 'ആസിഡിനെ' എത്തിച്ചത്.
പാരമ്പര്യവും ആധുനികതയും പരസ്പരം പോരടിക്കുന്ന മനസുകളുടെ നവനാഗരിക ചിന്തകളും പഴമയിൽ നിന്നും പരിഷ്കാരങ്ങളിലേക്കുള്ള ബന്ധങ്ങളിൽ പലപ്പോഴും ഏകാന്തതയിലേക്ക് വഴിതെറ്റി വീഴുന്ന മനസുകളുടെ അപഗ്രഥനവുമാണ് 'ആസിഡ്' എന്ന തന്റെ ഏറ്റവും പുതിയ നോവലിലൂടെ സംഗീത ശ്രീനിവാസൻ പകർത്താൻ ശ്രമിച്ചത്. 'ഒരു ലെസ്ബിയൻ പ്രണയത്തിന്റെ അമ്ലലഹരി' എന്ന ടാഗ് ലൈനിൽ ഡി സി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിൽ കേന്ദ്ര കഥാപാത്രമായ കമലയ്ക്ക് ഷാലിയോടുള്ള പ്രണയം സ്വവർഗ ലൈംഗീകത അല്ലെന്നും അതിനപ്പുറം പുരുഷന്മാരേക്കാൾ തനിക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നത് ഷാലിയോടൊപ്പമാണെന്നും പറയുന്നുണ്ട്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആശ്രിതരാകുമ്പോൾ തന്നെ കമലയും ഷാലിയും ആദിയും ശിവയുമെല്ലാം ഏകാന്തത വല്ലാതെ ഇഷ്ടപ്പെടുന്നു. പുതുതലമുറയിലെ ഏറ്റവും വലിയ പ്രശ്നമാണല്ലോ സമൂഹത്തിന്റെ ഭാഗമാകുമ്പോഴുണ്ടാകുന്ന അസഹിഷ്ണുത. ഏറ്റവും ശക്തമായ കഥാപാത്രമായി അസിഡിൽ ഷാലി പരിലസിക്കുമ്പോൾ കമലയും കുടുംബവും അസിഡിൽ വീണ് തിളച്ചു മറിയുകയാണ്. നേർ രേഖയിലൂടെ ചലിക്കുന്ന ഷാലി പറന്നു നടക്കുന്നതിനിടയിൽ എപ്പോഴോ ആണ് കമലയിൽ കുറ്റബോധത്താൽ കുടുങ്ങുന്നത്. പാരമ്പര്യം പിടിച്ചു വലിക്കുന്ന കുഴിമാടങ്ങളിൽ അമ്ലലഹരിയിൽ കമല എരിഞ്ഞുതീരുമ്പോൾ രക്ഷപ്പെട്ടു പറന്നുയരാൻ ഷാലിക്ക് കഴിഞ്ഞു. കമലയും ശിവയും ശവമാടങ്ങളിലെ എരിഞ്ഞുകൊണ്ടിരിക്കുന്ന അസ്ഥികൂടമായി വായനക്കാരനെ അലോസരപ്പെടുത്തും. ആധിയുടെ നാടകവും നാടകക്കാരെയും ചുറ്റിയുള്ള യാത്രകളും നാടകക്കാരൻ ആയതുകൊണ്ട് തന്നെ അരങ്ങിന്റെ ബാഹ്യതകളിലൂടെ കടന്നുപോയെങ്കിലും ആസ്വാദ്യമായി. ആസിഡ് പോലെ പൊള്ളിയിറങ്ങുന്ന പുതിയ ലഹരികൾ വീണ്ടും സംഗീത ശ്രീനിവാസനിൽ നിന്നും പ്രതീക്ഷിക്കാം. അടുത്ത ജീവിതത്തിലേക്ക് (പുസ്തകം) കടക്കുന്നത് വരെയുള്ള ഈ ജഡാവസ്ഥയിൽ കഴിഞ്ഞ ജീവിതത്തിൽ ആസിഡിലൂടെ അനുഭവിച്ച വേദന ഹൃദയത്തിൽ പുകഞ്ഞുകൊണ്ടേയിരിക്കും.
വായനാദിനാശംസകൾ...

Comments