Skip to main content

'വായനാദിനത്തിലെ ആസിഡനുഭവം'

      ജൂൺ 19,  ഇന്ന് വായനാദിനത്തിൽ വായിച്ചു മുഴുമിപ്പിച്ച നോവലാണ് സംഗീത ശ്രീനിവാസന്റെ 'ആസിഡ്'. 328പേജുള്ള കമലയുടെ ജീവിതചക്രം പൂർത്തിയാക്കാൻ മൂന്ന് ദിനങ്ങൾ വേണ്ടി വന്നു. പേരിലെ ആകർഷണീയതയാണ്‌ ഡി സി ബുക്സിന്റെ കണ്ണാടിപ്പെട്ടിയിൽ നിന്നും എന്റെ മേശയിലേക്കുള്ള യാത്രയിൽ 'ആസിഡിനെ' എത്തിച്ചത്. 

             പാരമ്പര്യവും  ആധുനികതയും പരസ്പരം  പോരടിക്കുന്ന മനസുകളുടെ  നവനാഗരിക ചിന്തകളും പഴമയിൽ നിന്നും പരിഷ്കാരങ്ങളിലേക്കുള്ള ബന്ധങ്ങളിൽ പലപ്പോഴും ഏകാന്തതയിലേക്ക് വഴിതെറ്റി വീഴുന്ന  മനസുകളുടെ അപഗ്രഥനവുമാണ്  'ആസിഡ്' എന്ന തന്റെ ഏറ്റവും പുതിയ നോവലിലൂടെ സംഗീത ശ്രീനിവാസൻ പകർത്താൻ ശ്രമിച്ചത്.  'ഒരു ലെസ്ബിയൻ പ്രണയത്തിന്റെ അമ്ലലഹരി' എന്ന ടാഗ് ലൈനിൽ  ഡി സി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിൽ  കേന്ദ്ര കഥാപാത്രമായ കമലയ്ക്ക്  ഷാലിയോടുള്ള പ്രണയം സ്വവർഗ ലൈംഗീകത അല്ലെന്നും അതിനപ്പുറം പുരുഷന്മാരേക്കാൾ തനിക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നത് ഷാലിയോടൊപ്പമാണെന്നും പറയുന്നുണ്ട്.  പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആശ്രിതരാകുമ്പോൾ തന്നെ കമലയും ഷാലിയും ആദിയും ശിവയുമെല്ലാം ഏകാന്തത വല്ലാതെ ഇഷ്ടപ്പെടുന്നു.  പുതുതലമുറയിലെ ഏറ്റവും വലിയ പ്രശ്നമാണല്ലോ സമൂഹത്തിന്റെ ഭാഗമാകുമ്പോഴുണ്ടാകുന്ന അസഹിഷ്ണുത.  ഏറ്റവും ശക്തമായ കഥാപാത്രമായി  അസിഡിൽ  ഷാലി പരിലസിക്കുമ്പോൾ കമലയും കുടുംബവും അസിഡിൽ വീണ് തിളച്ചു മറിയുകയാണ്.  നേർ  രേഖയിലൂടെ ചലിക്കുന്ന ഷാലി പറന്നു നടക്കുന്നതിനിടയിൽ എപ്പോഴോ ആണ്  കമലയിൽ കുറ്റബോധത്താൽ കുടുങ്ങുന്നത്.  പാരമ്പര്യം പിടിച്ചു വലിക്കുന്ന കുഴിമാടങ്ങളിൽ അമ്ലലഹരിയിൽ കമല എരിഞ്ഞുതീരുമ്പോൾ രക്ഷപ്പെട്ടു പറന്നുയരാൻ  ഷാലിക്ക് കഴിഞ്ഞു.  കമലയും ശിവയും  ശവമാടങ്ങളിലെ എരിഞ്ഞുകൊണ്ടിരിക്കുന്ന  അസ്ഥികൂടമായി വായനക്കാരനെ അലോസരപ്പെടുത്തും.  ആധിയുടെ നാടകവും നാടകക്കാരെയും ചുറ്റിയുള്ള യാത്രകളും  നാടകക്കാരൻ ആയതുകൊണ്ട് തന്നെ അരങ്ങിന്റെ ബാഹ്യതകളിലൂടെ  കടന്നുപോയെങ്കിലും ആസ്വാദ്യമായി.  ആസിഡ് പോലെ പൊള്ളിയിറങ്ങുന്ന പുതിയ ലഹരികൾ വീണ്ടും സംഗീത ശ്രീനിവാസനിൽ നിന്നും പ്രതീക്ഷിക്കാം.  അടുത്ത ജീവിതത്തിലേക്ക് (പുസ്തകം)  കടക്കുന്നത് വരെയുള്ള  ഈ  ജഡാവസ്ഥയിൽ കഴിഞ്ഞ ജീവിതത്തിൽ ആസിഡിലൂടെ അനുഭവിച്ച വേദന  ഹൃദയത്തിൽ പുകഞ്ഞുകൊണ്ടേയിരിക്കും.  

വായനാദിനാശംസകൾ... 

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)