"മനുഷ്യരെക്കുറിച്ചെഴുതാൻ എനിക്ക് ഭയമാണ്. ദൈവങ്ങളെക്കുറിച്ചാണെങ്കിൽ അതിലേറെ ഭയമാണ്. പശുവിനെക്കുറിച്ചും പന്നിയെക്കുറിച്ചും എഴുതാനേ പാടില്ല. പിന്നെയുള്ളത് ആടുകളും ചെമ്മരിയാടുകളും മാത്രമാണ്. ആടുകൾ പ്രശ്നമുണ്ടാക്കാത്തവയും നിരുപദ്രവകാരികളും അതിലുപരി ചുറുചുറുക്കുള്ളവയുമാണ്. കഥയ്ക്ക് ഒരൊഴുക്കുണ്ടായിരിക്കണം. അതുകൊണ്ടാണ് ഞാൻ വെള്ളടിനെക്കുറിച്ചെഴുതാം എന്ന് തീരുമാനിച്ചത്."
തന്റെ ഏറ്റവും പുതിയ നോവലായ 'പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ' പുസ്തകത്തിന്റെ ബ്ലർബിൽ പെരുമാൾ മുരുകൻ കുറിച്ചിട്ടിരിക്കുന്ന വരികൾ ഇങ്ങനെയാണ്. ഇതു തന്നെയാണ് ഈ പുസ്തകം വാങ്ങാൻ, 140വർഷം മുൻപ് തന്റെ നാട്ടിലെത്തിയ വരൾച്ചയെക്കുറിച്ച് വായിക്കാൻ, പൂനച്ചിയെ അറിയാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന ഘടകം.
എഴുത്ത് നിർത്തിയെന്ന് 'മാതൊരുഭാഗൻ' നോവലിലെ വിവാദങ്ങളിൽ തീരുമാനമെടുത്ത എഴുത്തുകാരന്റെ പുതിയ നോവൽ. ഒറ്റയിരുപ്പിലിരുന്ന് തലച്ചോറിന് അധികം പണി കൊടുക്കാതെ രസകരമായി വായിച്ചവസാനിപ്പിക്കാവുന്ന നോവലാണ് 'പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ'. ഒരു ആടിന്റെ ജനനം മുതൽ വിവിധ ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്ന കഥ ഒട്ടും മുഷിപ്പിക്കാതെ എന്നാൽ പൂനച്ചിയെന്ന ആടിനോട് വായനക്കാരന് വല്ലാത്ത സ്നേഹവും അടുപ്പവും തോന്നുന്ന തരത്തിലാണ് എഴുത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പൂനാച്ചിയുടെ കുട്ടിക്കാലം, പ്രസവകാലം തുടങ്ങി വിവിധകാലത്തിലൂടെ കടന്നുപോകുമ്പോൾ അത് ഓടക്കാൻ കാടെന്നറിയപ്പെടുന്ന വരണ്ട സ്ഥലത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാകുന്നുണ്ട്.വെള്ളാടുകളുടെ ജീവിതത്തിലെ വളരെ സൂക്ഷ്മാവസ്ഥയിലെ കാര്യങ്ങൾ പോലും ഒരു ബൈനക്കുലറിലെപ്പോലെ വിശദ പരിശോധനയ്ക്ക് എഴുത്തുകാരൻ വിധേയമാക്കുന്നുണ്ട്. അത്യധ്വാനമില്ലാതെ അലസവായനയോടെ രണ്ടുമണിക്കൂറിൽ വായിച്ചവസാനിപ്പിക്കാവുന്ന കഥ. അതാണ് പൂനാച്ചി എന്ന ആടിന്റെ കഥ.

Comments