Skip to main content

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ വിശുദ്ധപുസ്തകം: 'സാപ്പിയന്‍സ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്റ്'



      ഹിബ്രു സർവകലാശാലയിലെ  ചരിത്രാധ്യാപകനായ യുവാൽ നോഹ ഹരാരിയുടെ വിപ്ലവകരമായ പുസ്തകമാണ് 'സാപ്പിയന്‍സ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്റ്'. പാരമ്പര്യവാദവും, മതവും തീർത്ത ചങ്ങലകളിൽ കിടക്കുന്ന മനസ്സിനെ ശാസ്ത്രീയമായി സ്വതന്ത്ര ചിന്തയിലേക്ക് ഉയർത്താൻ പ്രാപ്തമാക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രേത്യേകത. എഴുപതിനായിരം വർഷങ്ങൾക്ക് മുൻപ് മറ്റുജീവജാലങ്ങളെപ്പോലെ കഴിഞ്ഞ സാധാരണ ജീവിയായ മനുഷ്യൻ എങ്ങനെയാണ് 21 നൂറ്റാണ്ട് എത്തിയപ്പോൾ ദൈവമായി തീർന്നത് എന്ന് ചരിത്രം ചൂണ്ടിക്കാണിച്ച് വിശദീകരിക്കുന്നു. അനേകം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് നിലവിലെ ധാരണകളെ പൊളിച്ചെഴുതിക്കൊണ്ട് അതിലൂടെ തന്റെ നിഗമനങ്ങൾ വ്യക്തമായി സ്ഥാപിച്ച്  മനുഷ്യനെ അല്പംകൂടി വ്യത്യസ്തമായി ചിന്തിക്കാൻ ഈ പുസ്തകം പ്രേരിപ്പിക്കുന്നുണ്ട്. 


മനുഷ്യരാശിയുടെ ഇന്നുവരെയുള്ള ചരിത്രത്തെ അദ്ദേഹം  നാലായി തിരിക്കുന്നുണ്ട്.

1. ബോധവിപ്ലവം 
2 . കാർഷിക വിപ്ലവം 
3 . മനുഷ്യരാശിയുടെ  ഏകീകരണം
4. ശാസ്ത്ര വിപ്ലവം 

പുസ്തകത്തിൽ  എന്നെ ആകർഷിച്ച ചില നിരീക്ഷണങ്ങൾ:

  • 1 . ഭാഷാഉരുത്തിരിഞ്ഞു വന്നത് പരദൂഷണം പറയുന്നതിനുള്ള മാർഗമായാണ്. ഒരാൾ  ഏറ്റവും കൂടുതൽ സംസാരിക്കുന്നത് താനുമായി ബന്ധപ്പെട്ട ആൾക്കാരുടെ പരദൂഷണമാണ്. പരദൂഷണ സിദ്ധാന്തം തമാശയാണെന്നു തോന്നാം എന്നാലവരാണ് യഥാർത്ഥ ഫോർത്ത് എസ്റ്റേറ്റ്, അതായത് സമൂഹത്തെ കാര്യങ്ങൾ അറിയിക്കുകയും അങ്ങനെ ചതിയന്മാരിൽ നിന്നും സ്വൈരവിഹാരക്കാരിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്ന പത്രപ്രവർത്തകർ.


  • 2 . നമുക്കറിയാവുന്നിടത്തോളം, തങ്ങൾ ഒരിക്കൽപ്പോലും കാണുകയോ തൊടുകയോ മണക്കുകയോ ചെയ്തിട്ടില്ലാത്ത തരം വസ്തുക്കളെക്കുറിച്ച് സംസാരിക്കാൻ സാപിയൻസിനു മാത്രമാണ് കഴിയുന്നത്. കെട്ടുകഥകൾ, ഐതിഹ്യങ്ങൾ, ദേവന്മാർ, മതങ്ങൾ എന്നിവ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ജ്ഞാനവിപ്ലവത്തിനോടൊപ്പമാണ്. മിക്ക മൃഗങ്ങൾക്കും മനുഷ്യ സ്പീഷിസുകൾക്കും മുമ്പു പറയാൻ കഴിയുമായിരുന്നു, ‘ശ്രദ്ധിക്കുക! ഒരു സിംഹം!’ എന്ന്. ജ്ഞാനവിപ്ലവം കാരണം, ഹോമോ സാപിയൻസിന് ഇങ്ങനെ പറയുന്നതിനുള്ള കഴിവുണ്ടായി, ‘സിംഹമാണ് നമ്മുടെ ഗോത്രത്തിന്‍റെ കാവൽ ആത്മാവ്.’ കഥയുണ്ടാക്കിപ്പറയുന്നതിനുള്ള കഴിവാണ് സാപിയൻസ് ഭാഷയുടെ ഏറ്റവും പ്രധാന സവിശേഷത. മരണശേഷം കുരങ്ങന്മാരുടെ സ്വർഗ്ഗത്തിൽ അനന്തമായ അളവിൽ വാഴപ്പഴം വാഗ്ദാനം ചെയ്തുകൊണ്ട് ഒരു വാഴപ്പഴം നിങ്ങൾക്കു നല്കുന്നതിനെ കുറിച്ചു ഒരു കുരങ്ങനെ ബോദ്ധ്യപ്പെടുത്താൻ നിങ്ങൾക്കു കഴിയുന്നതല്ല.


  • 3 . ജ്ഞാനവിപ്ലവത്തിനു ശേഷം എക്കാലത്തും സാപിയൻസ് ഇത്തരത്തിൽ ഒരു ഇരട്ട യാഥാർത്ഥ്യത്തിലാണ് ജീവിക്കുന്നത്. ഒരു വശത്ത്, നദികളുടെയും വൃക്ഷങ്ങളുടെയും സിംഹങ്ങളുടെയും വസ്തുനിഷ്ഠമായ യാഥർത്ഥ്യം, മറുവശത്ത്, ദൈവങ്ങളുടെയും രാഷ്ട്രങ്ങളുടെയും കോർപറേഷനുകളുടെയും സങ്കല്പിച്ചെടുത്ത യാഥാർത്ഥ്യം. കാലം കടന്നു പോകുന്നതോടെ, സങ്കല്പിച്ചെടുത്ത യാഥാർത്ഥ്യം കൂടുതൽ ശക്തിയുള്ളതായി. അങ്ങനെ ഇന്ന്, നദികളുടെയും വൃക്ഷങ്ങളുടെയും സിംഹങ്ങളുടെയും നിലനില്ക്കുതന്നെ യുണൈറ്റഡ് നേഷൻസ്, ഗൂഗിൾ എന്നിങ്ങനെ സങ്കല്പിച്ചെടുത്ത യാഥാർത്ഥ്യങ്ങളുടെ മര്യാദയെ ആശ്രയിച്ചിരിക്കുന്നു.


  • 4. ജീവന്റെ ശാസ്ത്രം പറയുന്ന പ്രകാരം, ആളുകൾ “സൃഷ്ടിക്കപ്പെട്ടത്’ അല്ല. അവർ പരിണാമം പ്രാപിച്ചതാണ്. അവർ തീർച്ചയായും “സമന്മാരാ’ കുന്ന തരത്തിൽ ഉരുത്തിരിഞ്ഞുവന്നതല്ല. സമത്വം എന്ന ആശയം സൃഷ്ടി എന്ന ആശയവുമായി വേർപിരിക്കാൻ കഴിയാത്ത തരത്തിൽ ഇഴപിരിഞ്ഞിരിക്കുന്നതാണ്. അമേരിക്കക്കാർക്ക് സമത്വം എന്ന ആശയം ക്രിസ്ത മതത്തിൽ നിന്നു ലഭിച്ചതാണ്. ഓരോ വ്യക്തിക്കും ദൈവികമായി സൃഷ്ടിക്കപ്പെട്ട ഒരു ആത്മാവുണ്ടെന്നും എല്ലാ ആത്മാക്കളും ദൈവത്തിനു മുമ്പാകെ സമത്വമുള്ളവരാണ് എന്നുമാണ് ക്രിസ്തുമതം പറയുന്നത്. എന്നാൽ, നാം ദൈവത്തെയും സൃഷ്ടിയെയും ആത്മാക്കളെയും കുറിച്ചുള്ള ക്രിസ്തുമതത്തിന്റെ കഥകളിൽ വിശ്വസിക്കുന്നില്ലെങ്കിൽ, എല്ലാ മനുഷ്യരും “സമത്വമുള്ളവർ’ ആണ് എന്നു പറയുന്നതിൽ എന്താണ് അർത്ഥം? പരിണാമം വ്യത്യസ്തതയെ അടിസ്ഥാനമാക്കിയുള്ളതാണ്, സമത്വത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ഓരോ വ്യക്തിയും ഏറെക്കുറെ വ്യത്യസ്തമായ ഒരു ജനിതക സംവിധാനമുള്ളയാളാണ്, ജനനം മുതൽ വ്യത്യസ്തമായ പരിസ്ഥിതി സ്വാധീനങ്ങൾക്കു വിധേയരാണ്. വ്യത്യസ്ത ഗുണങ്ങൾ ഓരോരുത്തരിലും വികസിക്കുന്നതിനു അതു കാരണമാ കുന്നു. വ്യത്യസ്തമായ ഗുണങ്ങൾ അതിജീവനത്തിനു വ്യത്യസ്തമായ സാദ്ധ്യതയാണ് നല്കുന്നത്. “സമന്മാരായി സൃഷ്ടിക്കപ്പെട്ടു’ എന്നത് അപ്പോൾ “വ്യത്യസ്തമായി ഉരുത്തിരിഞ്ഞു വന്നു’ എന്നു മൊഴിമാറ്റം ചെയ്യേണ്ടതുണ്ട്.


  • 5. വംശീയ തട്ടു വ്യത്യാസമെന്ന ആശയത്തെ പുച്ഛിച്ചു തള്ളാ നാണ് ആധുനിക പാശ്ചാത്യർ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്. കറുത്ത വർ വെളുത്തവരുടെ പ്രദേശങ്ങളിൽ ജീവിക്കുന്നതിനും വെളുത്തവരുടെ സ്കൂളിൽ പഠിക്കുന്നതിനും വെളുത്തവരുടെ ആശുപത്രികളിൽ ചികിത്സിക്കപ്പെടുന്നതിനും നിരോധിക്കുന്ന നിയമങ്ങൾ അവരെ ഞെട്ടിക്കുന്നു. എന്നാൽ ധനികരും ദരിദ്രരും തമ്മിലുള്ള വിവേചനം (ധനികർ വേറിട്ട തും ആർഭാടപൂരിതവുമായ പ്രദേശങ്ങളിൽ ജീവിക്കുന്നതും വേറിട്ടതും കൂടുതൽ സൗകര്യങ്ങളുള്ളതുമായ ആശുപ്രതികളിൽ ചികിത്സിക്കപ്പെടുന്നതും) തീർത്തും പ്രായോഗികവും ശരിയുമാണെന്നു അനേകം അമേരിക്കക്കാരും യൂറോപ്പുകാരും വിശ്വസിക്കുന്നു. എങ്കിലും, മിക്ക ധനികരും ധനികരായിരിക്കുന്നതു അവർ ധനിക കുടുംബങ്ങളിൽ ജനിച്ചതുകൊണ്ടാണെന്നതു വ്യക്തമാണ്. മിക്ക ദരിദ്രരും തങ്ങളുടെ ജീവിതത്തിൽ ഉടനീളം ദരിദ്രരായിരിക്കുന്നത് അവർ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു എന്നതുകൊണ്ടു മാത്രമാണ്.

എഴുത്തുകാരൻ യുവാൽ നോഹ ഹരാരി

  • 6. ആദ്യം പ്രത്യക്ഷപ്പെട്ട സാർവത്രിക ക്രമം സാമ്പത്തികമായിരുന്നു. പണത്തിന്റെ കമം. രണ്ടാമത്തെ സാർവത്രിക ക്രമം രാഷ്ട്രീയമായിരുന്നു: സാമ്രാജ്യത്വ കമം. മൂന്നാമത്തെ സാർവത്രിക ക്രമം മതപരമായിരുന്നു: ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാം എന്നിങ്ങനെയുള്ള സാർവത്രിക മതങ്ങളുടെ ക്രമം.


  • 7. മുൻപ് നിലവിലിരുന്ന ‘യഥാർത്ഥ’ സംസ്കാരങ്ങളെ പുനഃസൃഷ്ടിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ക്രൂരമായ ഒരു സാമാജ്യത്തിന്റെ പൈതൃകത്തെ നാം പൂർണമായും തള്ളിക്കളയുകയാണെങ്കിലും, നാം സംരക്ഷിക്കുന്നതു കുറെക്കൂടി പഴക്കമുള്ളതും ഒട്ടുംതന്നെ ക്രൂരത കുറവില്ലാതിരുന്നതുമായ ഒരു സാമാജ്യത്തെയാണ്. ബ്രിട്ടീഷ് രാജ് ഇന്ത്യൻ സംസ്കാരത്തെ നശിപ്പിച്ചതിനെപകയോടെ കാണുന്നവർ, മുഗൾ സാമാജ്യത്തിന്റെയും ആക്രമിച്ചു കീഴടക്കിയ ദൽഹി സുൽത്താൻ കോ യ്മയുടെയും പൈതൃകങ്ങളെ വിശുദ്ധമാക്കുകയാണ് ചെയ്യുന്നത്. “യഥാർ ത്ഥവും കലർപ്പില്ലാത്തതുമായ ഇന്ത്യൻ സംസ്കാരത്തെ’ ഈ മുസ്ലീം സാമാജ്യങ്ങളുടെ വൈദേശിക സ്വാധീനങ്ങളിൽ നിന്നു സംരക്ഷിക്കാൻ യത്നിക്കുന്നവർ ഗുപ്ത സാമാജ്യത്തിന്റെയും കുഷാന സാമാജ്യത്തിന്റെയും മൗര്യസാമാജ്യത്തിന്റെയും പൈതൃകങ്ങളെ വിശുദ്ധമാക്കുന്നു. മുംബൈയിലെ പ്രധാന ട്രെയിൻ സ്റ്റേഷൻ പോലെ ബ്രിട്ടീഷുകാരായ ആക്രമണകാരികൾ അവശേഷിപ്പിച്ച എല്ലാ കെട്ടിടങ്ങളെയും നശിപ്പിക്കാൻ തീവഹിന്ദുദേശീയക്കാർ ശ്രമിക്കുകയാണെങ്കിൽ, ഇന്ത്യയുടെ മുസ്ലീം ആക്രമണകാരികൾ അവശേഷിപ്പിച്ച സൗധങ്ങളായ താജ് മഹൽ പോലുള്ളവയുടെ കാര്യമോ?


  • 8. യൂറോപ്പുകാരുടെ സാമാജ്യത്വം ചരിത്രത്തിലെ മറ്റെല്ലാ സാമാജ്യത്വ പദ്ധതികളിൽനിന്നും വ്യത്യസ്തമായിരുന്നു. ലോകത്തെ തങ്ങൾക്ക് അതി നോടകംതന്നെ മനസ്സിലാക്കാൻ കഴിഞ്ഞുവെന്നു മുൻകാല സാമ്രാജ്യ മോഹികൾ കണക്കാക്കി. ആക്രമിച്ചു കീഴടക്കിയതിലൂടെ തങ്ങളുടെ കാഴ്ചപ്പാടിനെ ഉപയോഗിക്കാനും വ്യാപിപ്പിക്കാനും ഇടയാക്കിയെന്നു മാത്രം. ഒരു ഉദാഹരണം പറഞ്ഞാൽ, തങ്ങൾക്ക് അറിഞ്ഞുകൂടാത്ത എന്തോ ചിലത് കണ്ടെത്താനായി അറബികൾ ഈജിപ്തിനെയും പെയിനിനെയും അല്ലെങ്കിൽ ഇന്ത്യയെയും കീഴടക്കുകയായിരുന്നില്ല. അധി കാരത്തിനും സമ്പത്തിനും വേണ്ടി - അറിവിനു വേണ്ടി അല്ല - റോമക്കാരും മംഗോളുകളും അടെക്കുകാരും പുതിയ സ്ഥലങ്ങൾ ആർത്തി യോടെ ആക്രമിച്ചു കീഴടക്കി. അതിൽനിന്നു വ്യത്യസ്തമായി, യൂറോപ്പിലെ സാമാജ്യത്വക്കാർ വിദൂര തീരങ്ങളിലേക്കു പുറപ്പെട്ടത് പുതിയ പ്രദേശങ്ങളോടൊപ്പം പുതിയ അറിവു നേടാമെന്ന പ്രത്യാശയിലാണ്. മുസ്ലീങ്ങൾ ഇന്ത്യ കീഴടക്കിയപ്പോൾ, ഇന്ത്യയുടെ ചരിത്രം കമീ കൃതമായി പഠിക്കുന്നതിനു ആർക്കിയോളജിസ്റ്റുമാരെയും ഇന്ത്യയുടെ സംസ്കാരം പഠിക്കുന്നതിനു ആന്ത്രപ്പോളജിസ്റ്റുമാരെയും ഇന്ത്യയിലെ മണ്ണിനെ കുറിച്ചു പഠിക്കാൻ ജിയോളജിസ്റ്റുമാരെയും ഇന്ത്യയിലെ ജന്തുക്കളെ കുറിച്ചു പഠിക്കാൻ സുവോളജിസ്റ്റുമാരെയും അവർ കൊണ്ടുവന്നില്ല. എന്നാൽ ബ്രിട്ടീഷുകാർ ഇന്ത്യ കീഴടക്കിയപ്പോൾ, അവർ അതെല്ലാം ചെയ്തു.


  • 9. നമ്മുടെ ഊർജം വറ്റിക്കൊണ്ടിരിക്കുന്നുവെന്നു വളരെയേറെ ആളു കൾ ഭയക്കുന്നതിന്റെ കാരണം എന്താണ്? ലഭ്യമായ എല്ലാ ഫോസിൽ ഇന്ധനങ്ങളും തീർന്നുകഴിയുമ്പോൾ വിനാശമാണെന്നു അവർ മുന്നറിയിപ്പു നല്കുന്നത് എന്തുകൊണ്ടാണ്? വ്യക്തമായും ലോകത്തിൽ ഊർജത്തിന്റെ കുറവില്ല. നമ്മുടെ ആവശ്യങ്ങൾക്കു വേണ്ടി അതിനെ മാറ്റി യെടുക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും വേണ്ട അറിവു നമുക്കില്ല. എന്നുമാത്രം. ഓരോ ദിവസവും സൂര്യൻ സൗജന്യമായി നല്കുന്ന ഊർജ വുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയിലുള്ള ഫോസിൽ ഇന്ധനങ്ങളിലെല്ലാം ശേഖരിച്ചു വയ്ക്കപ്പെട്ടിരിക്കുന്ന ഊർജത്തിന്റെ അളവു നിസാരമാണ്.


  • 10. മദ്ധ്യകാല യൂറോപ്പിൽ, കുലീനവർഗക്കാർ തങ്ങളുടെ പണം അശ്രദ്ധമായി ചെലവേറിയ ആർഭാടങ്ങളിൽ ചെലവഴിച്ചു. അതേസമയം കർഷകർ ഞെരുങ്ങി ജീവിച്ചു, ഓരോ പെനിയും ശ്രദ്ധിച്ചു ചെലവഴിച്ചു. ഇന്ന് കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. തങ്ങളുടെ സ്വത്തുകളും നിക്ഷേപങ്ങളും നോക്കിനടത്തുന്നതിൽ ധനികർ വലിയ ശ്രദ്ധ പുലർത്തുന്നു. അതേസമയം, അത്ര സുഭിക്ഷതയില്ലാത്തവർ തങ്ങൾക്കാവശ്യമില്ലാത്ത കാറുകളും ടെലിവിഷനുകളും വാങ്ങി കടത്തിലാകുന്നു. മുതലാളിത്ത ധാർമികതയും ഉപഭോഗത്വ ധാർമികതയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്, രണ്ടു കല്പനകളുടെ ചേർന്നുവര വാണ്. ധനികരുടെ പരമമായ കല്പന “നിക്ഷേപിക്കൂ!’ എന്നാണ്. ദരിദ രുടെ പരമമായ കല്പന “വാങ്ങു!’ എന്നാണ്.

  • 11. ആധുനികപൂർവ ഭരണാധികാരികളുടെ മുഖ്യ വാഗ്ദാനം പരമ്പരാഗത ക്രമത്തെ സംരക്ഷിക്കുമെന്നതും അതല്ലെങ്കിൽ നഷ്ടപ്പെട്ടുപോയ ഏതെങ്കിലും സുവർണയുഗത്തിലേക്കു മടക്കി യെത്തിക്കുമെന്നതും ആയിരുന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ, രാഷ്ട്രീയത്തിന്റെ രീതി പുരാതന ലോകത്തെ നശിപ്പിക്കുകയും അതിന്റെ സ്ഥാനത്തു മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുകയും ചെയ്യും എന്ന തായിരുന്നു. ഏറ്റവും യാഥാസ്ഥിതികമായ രാഷ്ട്രീയ പാർട്ടികൾ പോലും കാര്യങ്ങൾ ആയിരുന്നതു പോലെ തന്നെ നിലനിർത്തുമെന്ന ഉറപ്പു നല്കുന്നില്ല. എല്ലാവരും വാഗ്ദാനം ചെയ്യുന്നത് സാമൂഹ്യ പരിഷ്ക്കര ണവും വിദ്യാഭ്യാസ പരിഷ്ക്കരണവും സാമ്പത്തിക പരിഷ്ക്കരണവും ആണ് - അവർ പലപ്പോളും ആ വാഗ്ദാനങ്ങൾ നിറവേറ്റുന്നുണ്ട്. (2012 ൽ എഴുതിയ പുസ്തകമാണിത്. ഇന്ത്യയിൽ കാര്യങ്ങൾ ഇപ്പോൾ ഇതിന് വിരുദ്ധമായി  പാരമ്പര്യത്തിലേക്കാണല്ലോ?)


  • 12 . 5000 വർഷങ്ങൾക്കു മുമ്പ് ഒരു ചെറിയ ഗ്രാമത്തിൽ ജീവിച്ച് പതിനെട്ടു വയസുള്ള ഒരു ചെറുപ്പ്ക്കാരനാണ് നിങ്ങൾ എങ്കിൽ, ഒരു സുന്ദരനാണ് നിങ്ങൾ എന്നു നിങ്ങൾക്കു തോന്നിയേക്കാം. കാരണം, നിങ്ങളുടെ ഗ്രാമത്തിൽ വേറെ 50 പുരുഷന്മാർ മാത്രമാണ് ഉള്ളത്, അവരിൽ മിക്കവരും പ്രായമുള്ളവരും ത്വക്കു ചുളുങ്ങിയവരും ആയിരിക്കും, അതല്ലെങ്കിൽ തീരെ കൊച്ചുകുട്ടി കൾ ആയിരിക്കും. എന്നാൽ നിങ്ങൾ ഇന്നത്തെ ഒരു കൗമാരക്കാരനാണെങ്കിൽ, നിങ്ങൾക്കു പോരായ്മകൾ തോന്നാനാണ് സാദ്ധ്യത. സ്കൂളിലെ മറ്റു കുട്ടികൾ ഭംഗിയില്ലാത്തവരാണെങ്കിലും, നിങ്ങൾ താരതമ്യപ്പെടുത്തുന്നതു അവരുമായല്ല, പിന്നെയോ ടെലിവിഷനിലും ഫേസ്ബുക്കിലും പരസ്യ ബോർഡുകളിലും ദിവസം മുഴുവൻ നിങ്ങൾ കാണുന്ന സിനിമാ നടൻമാർ, അത്ലറ്റുകൾ, സൂപ്പർ മോഡലുകൾ എന്നിവരുമായാണ്.


           ഇങ്ങനെ നിരവധി വ്യത്യസ്തമായ ആശയങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. പുരാതന മതആശയങ്ങളെല്ലാം മരണം കേന്ദ്രീകൃതമായതിനാൽ വിശ്വാസികൾ ആ ലക്ഷ്യത്തിൽ ഉറച്ച്  മരണപ്പെട്ടു. പക്ഷെ 21 നൂറ്റാണ്ടിലെ മനുഷ്യന് ശാസ്ത്രബോധമുള്ളതിനാൽ ലക്ഷ്യമില്ലാതെ ആയിത്തീരും ജീവിതം. പുരാതന മതങ്ങൾ ദൈവത്തിന്റെ കഴിവായി പ്രഖ്യാപിച്ചതെല്ലാം ആധുനിക മനുഷ്യൻ കണ്ടെത്തി ദൈവമായി മാറിക്കൊണ്ടിരിക്കുന്നു എന്നദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.
മനുഷ്യനെക്കുറിച്ചുള്ള വിശദമായ ചരിത്രം അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: "നമ്മുടെ ആഗ്രഹങ്ങളും നിർമ്മിക്കാൻ നമുക്കു കഴിയുന്നതായതിനാൽ, നമ്മൾ  നേരിടുന്ന യഥാർത്ഥ ചോദ്യം “നമുക്ക് എന്തായിത്തീരാനാണ് ആഗ്രഹം?’ എന്നതല്ല, പിന്നെയോ ‘നമുക്ക് എന്താഗ്രഹിക്കാനാണ് ആഗ്രഹം?’ എന്നതാണ്. 


          മനുഷ്യരാശിയുടെ ചരിത്രമാണ് സാപ്പിയൻസ് പറയുന്നതെങ്കിൽ ഈ സീരിസിലെ അടുത്ത പുസ്തകമായ ഹോമോ ഡ്യൂസ്  പറയുന്നത് ഭാവിയെക്കുറിച്ചാണ്. മനുഷ്യ പുരോഗതിയിൽ വിശ്വസിക്കുന്ന എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ടതാണ് മനുഷ്യരാശിയെക്കുറിച്ചുള്ള ഈ വിശുദ്ധ പുസ്തകങ്ങൾ . 

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)