കൊറോണക്കാലത്താണ് ഞാനെന്റെ വായനയെ പുനർവിചിന്തനം നടത്താൻ നിർബന്ധിതനായി തീർന്നത്. വായന എനിക്കൊരിക്കലും അലസവേളകൾ ആനന്ദപ്രദമാക്കുന്നതിനുള്ള ബദലോ, അറിവ് നേടുന്നതിനുള്ള തുടർച്ചയോ ആയിരുന്നില്ല. ഒരു പ്രേത്യേകതരം പ്രതികാരമാണ് വായിക്കാൻ പ്രേരിപ്പിക്കുന്നത്. വായിച്ചില്ലെങ്കിൽ ഈ ലോകത്ത് എനിക്കെന്നെ അടയാളപ്പെടുത്താൻ കഴിയാതെ പോകുമെന്നുള്ള ആശങ്കയിൽ നിന്നും എനിക്ക് എന്നോട് തന്നെയുണ്ടായ പ്രതികാരം. ഇതിനെ മറ്റെങ്ങനെയാണ് വ്യക്തമാക്കേണ്ടത് എന്നറിയില്ല. ലോക്ക് ഡൗണിന്റെ ഈ ഒൻപതാംദിനത്തിൽ അസ്വസ്ഥത വല്ലാതെ വർദ്ധിച്ചിരിക്കുന്നു. ഈ സമയം പരമാവധി വായിച്ചു തീർക്കണമെന്ന് അകത്തിരുന്ന് ആരോ പറഞ്ഞു കൊണ്ടിരിക്കുന്നു.
വായനശാലയിലെ പുസ്തകങ്ങളെല്ലാം വലിച്ചു പുറത്തിട്ടുകൊണ്ട് പ്രേത്യേക ലക്ഷ്യത്തോട് കൂടിയല്ലാതെയുള്ള വായന. നാടകസംബന്ധമായ പുസ്തകങ്ങൾ ഒരുകാലത്തും എന്നെ ആകർഷിച്ചിട്ടില്ല. നാടകപഠനങ്ങളും നാടകങ്ങളും വായിച്ചിട്ടുള്ളവ തുലോം വിരളമാണ്. അതുതന്നെ മനസ്സിനോട് മൽപിടിത്തം നടത്തി നിർബന്ധബുദ്ധിയോടെ വായിച്ചു തീർത്തവയാണ്. വായന ആഘോഷമായിരുന്ന സർഗാത്മകമായിരുന്ന കുട്ടിക്കാലത്തെക്കുറിച്ച് ഓർത്തുപോകുന്നു. നിബന്ധനകളില്ലാതെ സമയപരിധികളില്ലാതെ വായിച്ചാനന്ദിച്ച പുസ്തകങ്ങൾ. കഴിഞ്ഞ ഒൻപതുദിനങ്ങളിലായി പത്തോളം നോവലുകൾ വായിച്ചുതീർത്തെങ്കിലും മനസ്സ് അകാരണമായി കലുഷിതമാണ്.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പ്രവീൺ ചന്ദ്രന്റെ ' അപൂർണതയുടെ ഒരു പുസ്തകം' ഇപ്പോൾ വായിച്ചു തീർത്തപ്പോഴാണ് മേൽവിവരിച്ച വികാരങ്ങൾ എന്റെ മേൽ പിടിമുറുക്കിയത്. പുസ്തകം വായിച്ചു തുടങ്ങിയപ്പോഴേ കഥാപാത്രങ്ങളും സംഭവങ്ങളുമായി എവിടെയോ ഒരു പരിചിതാവസ്ഥ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷെ അവസാന പേജിലെ അവസാനവരിയും വായിച്ചുതീർത്തപ്പോഴാണ് മനസിലാക്കാൻ സാധിച്ചത് ഈ പുസ്തകം ഞാൻ നേരത്തെ വായിച്ചതാണെന്ന്. വായിച്ച പുസ്തകത്തിലൂടെ പൂർണമായും കടന്നുപോയപ്പോഴാണ് പുനർവായിക്കുകയായിരുന്നു എന്ന സത്യം തിരിച്ചറിയുന്നത്. വായനയെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള ചിന്തകൾ ഉടലെടുത്തതും അങ്ങനെയാണ്. പുസ്തകങ്ങൾ വാങ്ങിക്കൂട്ടുമെങ്കിലും ഭൂരിപക്ഷവും പിന്നെ വായിക്കാമെന്ന് കരുതി മാറ്റിവയ്ക്കും. മാറ്റിവയ്ക്കുന്നവ പലപ്പോഴായി വായിക്കുകയും ചെയ്യും. പക്ഷെ വായിച്ച പുസ്തകത്തിലൂടെ പൂർണമായും കടന്നുപോയപ്പോഴാണ് അതിലൂടെ നേരത്തെ കടന്നുപോയിട്ടുണ്ടെന്ന ബോധ്യം എന്റെ വായനയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തേ മതിയാകൂ എന്ന തീരുമാനത്തിൽ എത്തിച്ചേർത്തത്. പക്ഷെ സമയമില്ലയെന്ന തോന്നൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിൽ നിന്നുമെന്നെ തടുക്കുന്നുണ്ട്. കൂടുതൽ വായിക്കാനുണ്ട്... അടുത്തപുസ്തകത്തിലേക്ക് കടക്കട്ടെ, മാൻലിയോ അർഗ്യൂട്ടയുടെ 'ജീവിതത്തിലെ ഒരു ദിവസം' എന്നെനോക്കി മോഹിപ്പിക്കുന്നുണ്ട്. അതും വായിച്ചുതീർന്നതാണോ എന്നറിയില്ല, പക്ഷെ അതിലൂടെ കടന്നുപോയെ പറ്റു. ദിവസങ്ങൾ അധികമില്ല......
Comments