അത്രമേൽ സങ്കീർണമായ ജീവിതങ്ങൾ നമുക്കുചുറ്റും ഉണ്ടാകുന്നുണ്ട്; 'ബുധിനി'യിലൂടെ കടന്നുപോയപ്പോൾ......
ഒരു നാടിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തലുകളില്ലാതെ ബോധപൂർവം ഒഴിവാക്കപ്പെട്ട ആ സാന്താൾ പെൺകുട്ടിയെക്കുറിച്ച്, അവളിലൂടെ ദാമോദർവലി നദിയെക്കുറിച്ച്, നദിയ്ക്ക് ചുറ്റുമുള്ള ഊരുകളെയും അവയുടെ വിചിത്ര ആചാരങ്ങളെയും കുറിച്ച്. അണക്കെട്ടുകൾ, തോൽക്കുപ്പിയിലെ ക്ഷേത്രവശിഷ്ടങ്ങൾ, പാഞ്ച്കോട്ട് കോട്ട, തിലകാംബാ സാമ്രാജ്യത്തിന്റെ ചരിത്ര സ്മാരകങ്ങൾ, പാഞ്ചേത് ഡാമിലെ സൂര്യാസ്തമയങ്ങൾ എല്ലാം ഭൂതകാലത്തിൽ നിന്നും തെളിഞ്ഞു വരികയാണ്. പ്രക്ഷുബ്ദമായൊഴുകുന്ന ദാമോദർവാലിയുടെ ആഴങ്ങളിലേക്ക്, പലതലമുറകളിലേക്ക് ഊളിയിട്ടിറങ്ങിയും മുങ്ങിപൊങ്ങിയും നിലവെള്ളം ചവിട്ടിയും ശക്തമായി ഒഴുക്കിനെതിരെ നീന്തിയും, ഒഴുക്കിനൊപ്പം അലസമായി കിടന്നും സാറാ ജോസഫ് ബുധിനിയുടെ കഥ പറയുകയാണ്. ഒരു രാജ്യത്തെ വികസനത്തിന്റെ മുഖമുദ്രയായി ഉയർത്തിക്കാട്ടുന്ന വലിയ അണക്കെട്ടിന്റെ ഉത്‌ഘാടനത്തിന് സാക്ഷ്യം വഹിക്കാനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ സ്വീകരിച്ച പെൺകുട്ടിയുടെ ദുരിതജീവിതത്തിന്റെ കഥ. നോൺലീനിയർ കഥപറച്ചിലിലൂടെ പല തലമുറകളിലേക്കും പല ജീവിതങ്ങളിലേക്കും പലചരിത്രങ്ങളിലേക്കും അവർ അനുസ്യൂതം കടന്നുപോകുന്നു. തിൽക്കാമാജി, ദയാനന്ദ ടുഡു, സോമനാഥ് ഹെംബ്രോം, മംഗോൾ മാജി, രൂപി മുർമു അങ്ങനെയങ്ങനെ............ വായന മുഴുമിപ്പിച്ചിട്ട് വേണം നിശ്ശബ്ദമായിരുന്നു തലമുറകളുടെ തുടക്കവും ഒടുക്കവും തമ്മിൽ കണ്ണി ചേർക്കാൻ.....
ബുധിനി അനുഭവിപ്പിക്കുകയാണ് മഹാക്ഷേത്രങ്ങൾക്ക് പിന്നിൽ , ശാന്തമായി കിടക്കുന്ന ഡാമുകൾക്കകത്ത് അടക്കം ചെയ്യപ്പെട്ട ഇന്ത്യൻ ഗ്രാമങ്ങളെക്കുറിച്ചും അനാഥമാക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ചും അതിലെല്ലാമുപരി ചരിത്രം ബുധിനിയോട് ചെയ്തതിനെക്കുറിച്ചും.....
"ബുധിനിമാ നമ്മുടെ രാജ്യം നിങ്ങളോട് തെറ്റാണ് ചെയ്തത്. അത് തിരുത്താൻ...... "
"രാജ്യമോ? ഏതാണ് എന്റെ രാജ്യം? "
വായിക്കുക അനുഭവിക്കുക "ബുധിനി" (സാറാ ജോസഫ്, ഡി. സി. ബുക്സ് )
Comments