Skip to main content

നോട്ടിഫിക്കേഷൻസ്‌

                       അക്ഷരങ്ങളോട് അമിതമായ പ്രണയം തോന്നുന്ന ചില ദിനങ്ങളുണ്ട് ജീവിതത്തിൽ. ഇന്ന് അത്തരമൊരു ദിനമാണ്. എന്തെങ്കിലുമൊക്കെ വായിക്കണമെന്ന കടുത്ത ആഗ്രഹം. പുസ്തകഷെൽഫിലൂടെ ഓട്ടപ്രദക്ഷിണം നടത്തി. മിക്കതും വായിച്ചവയാണ്. വായിക്കാത്ത പുസ്തകങ്ങളും കുറെ ഇരിപ്പുണ്ട്. അവയൊന്നും ഇപ്പോഴുള്ള വായനാത്വരയെ പൂർത്തികരിക്കാൻ പോന്നവയല്ലാ. പിന്നെ മൊബൈലെടുത്തു.  പെട്ടെന്ന് വാട്സാപ്പ് ഫേസ്ബുക്ക് നോട്ടിഫിക്കേഷൻസ് ഒക്കെ ഓടിച്ചുനോക്കീട്ട് ഇ-ബുക്ക്സ്  പരതാൻ തുടങ്ങി. ഈ നോട്ടിഫിക്കേഷൻസിനെ ഒരിക്കലും അവഗണിക്കാൻ കഴിയില്ല. അതിങ്ങനെ ആകർഷിച്ചുകൊണ്ടേയിരിക്കും, ശബ്ദങ്ങളായും ചെയ്യുന്ന വർക്കിനിടയിലെ എത്തിനോട്ടമായും. പെട്ടെന്ന് ഓടിച്ചുകണ്ടുതീർത്താൽ പിന്നെ സമാധാനത്തോടെ മറ്റുകാര്യങ്ങളിൽ ഇടപെടാം.        ഇ-ബുക്സുകളുടെ ലോകം വിശാലമാണെന്നൊക്കെ പറയാമെങ്കിലും മലയാളത്തെ സംബന്ധിച്ച് വല്ലാതെ പരിമിതമാണ്. പ്രശസ്തരുടെ കുറച്ച് ബെസ്ററ് സെല്ലേഴ്സ് മാത്രം. അവയിൽ മിക്കതും വായിച്ചവയും. വായനയ്ക്കായുള്ള ദാഹം അവസാനിക്കുന്നില്ല.  പിന്നെ ഇ-പത്രങ്ങളുടെ അപ്പ്സിലൂടെ കയറിയിറങ്ങാൻ തുടങ്ങി. ആഴ്ചപ്പതിപ്പുകളോ മാസികകളോ വായിക്കാമെന്നുള്ള ആഗ്രഹമാണെങ്കിലും ഒന്നിലും ഫോക്കസ് ചെയ്യാൻ കഴിയുന്നില്ല. ഇടയ്ക്കിടെ വരുന്ന നോട്ടിഫിക്കേഷൻസ് മനസിനെ അൺഫോക്കസ്ഡ് ആക്കിക്കൊണ്ടിരുന്നു.  അക്ഷരസംബന്ധിയായ ആഗ്രഹം കുറയുന്നില്ലെന്ന് കണ്ടപ്പോൾ മൊബൈലിലെ നോട്ട്പാഡ് തുറന്ന് കുറിക്കാൻ തുടങ്ങി.                                       
                      "അക്ഷരങ്ങളോട് അമിതമായ പ്രണയം തോന്നുന്ന ചില ദിനങ്ങളുണ്ട്  ജീവിതത്തിൽ........................................................................................................................................................................................................................................................................................................... തന്റെ പ്രവർത്തിയിൽ സ്വയം മതിപ്പൊന്നും തോന്നിയില്ലെങ്കിലും മറ്റുള്ളവർക്ക് വളരെയധികം മതിപ്പായിരിക്കുമെന്ന് ഉറപ്പുണ്ട് ..........................................................................................................................................

       ക്ഷമിക്കണം. വായിച്ചുവന്ന ഫ്ളോ അങ്ങ് പോയല്ലേ. ഇടയ്ക്ക് നോട്ടിഫിക്കേഷൻസ് നോക്കാൻ പോയതായിരുന്നു. പകുതിവച്ച് കഥ മുറിഞ്ഞത് നിങ്ങളുമറിഞ്ഞിട്ടില്ല എന്നെനിക്ക് മനസിലായി. നിങ്ങൾ വലിയ തിരക്കിലാണല്ലേ. എനിക്കറിയാം കുറെ നോട്ടിഫിക്കേഷൻസ് വന്നിട്ടുണ്ട്. വേഗം ഇത് വായിച്ചുതീർത്ത് ലൈക് അടിച്ചിട്ട് വേണം അവയിലൂടെ കടന്നു പോകാൻ. നിങ്ങളുടെ മനസ് എനിക്ക് വായിക്കാൻ കഴിയുന്നുണ്ട്. നമ്മൾ പരസ്പരം ഇത്രത്തോളം മനസിലാക്കിയ സ്ഥിതിക്ക് ഇവിടെ വച്ച് പരസ്പര സമ്മതത്തോടെ ഇതവസാനിപ്പിക്കുന്നതല്ലേ ബുദ്ധി. പിരിയുമ്പോൾ വെറുതെ പിരിയണ്ട. പരസ്പരം പ്രശംസാവചനങ്ങൾ കൈമാറിപിരിയാം. അതായത് എഴുത്തുകാരനും വായനക്കാരനും വായനയിലൂടെ ഒരേ മാനസികാവസ്ഥയിൽ എത്തിച്ചേർന്ന അത്യപൂർവ നിമിഷം എന്ന് കാച്ചിയാലോ. കൊള്ളാം, കേൾക്കാനൊരു ഗുമ്മൊക്കെയുണ്ട്. എന്നാൽ പിന്നെ അവസാനിപ്പിക്കുകയല്ലേ............... നോട്ടിഫിക്കേഷൻസ്...!

      

Comments

Anonymous said…
ശെരിയാണ് പലപ്പോഴും വായന പ്രഹസനമാണ്.കഥക്കുള്ള ഉറവിടം നന്നായി..അലോസരപ്പെടുത്തുന്ന നോട്ടിഫിക്കേഷൻസ്....

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)