ചെറുകഥ: ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്.
കഥാകാരി: ബീന
"ഈ കടുംകൈക്ക് തന്റെ കൗമാരം എന്തെല്ലാം പഴി കേൾക്കാനിരിക്കുന്നു എന്നറിയാതെ ഒരു പെൺകുട്ടി"............; ഇങ്ങനെയാണ് "ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്" എന്ന തന്റെ ചെറുകഥാ ബീന പറഞ്ഞവസാനിപ്പിക്കുന്നത്. ഇങ്ങനെയല്ലാതെ എങ്ങനെയാണ് ആ കഥ പറഞ്ഞവസാനിപ്പിക്കുക. പെണ്ണായി പിറന്നുപോയ കുട്ടിയുടെ ആകുലതകളെല്ലാം ആ വരിയിൽ അടക്കം ചെയ്തിട്ടുണ്ട്.
ലൈംഗീക വിദ്യാഭ്യാസം പ്രഹസനമാകുന്ന കാലത്തിൽ ലൈംഗീക പാഠഭാഗങ്ങളിലൂടെ കടന്നുപോകുന്ന അധ്യാപകർപോലും അശ്ലീലം മാത്രം കാണുന്ന വർത്തമാനകാല സാഹചര്യത്തിൽ അതെങ്ങനെയാണ് ഫലപ്രദമായി കുട്ടികൾക്ക് പകർന്ന് നൽകാനാകുക? ആർത്തവവും പാഡുമെന്നൊക്കെ കേട്ടാൽ അടക്കിപ്പിടിച്ച ചിരിയിൽ ഒളിപ്പിക്കുന്ന ആൺകൗമാരങ്ങൾക്കിടയിൽ, ഇതൊക്കെ ബാഗിന്റെ കോണിൽ ആരുമറിയാതെ കൊണ്ട് നടക്കേണ്ടതാണെന്ന പെൺബോധത്തിനപ്പുറം എന്താണ് തന്റെ ശരീരത്തിൽ നടക്കുന്നതെന്ന ശാരീരികമാറ്റാമെന്നുപോലും തിരിച്ചറിയാനാകാതെ പെൺകുട്ടികൾ വീർപ്പുമുട്ടുമ്പോൾ എങ്ങനെയാണ് ആകുലതകളില്ലാത്ത ആരോഗ്യകരമായൊരു തലമുറ സൃഷ്ടിക്കപ്പെടുക. പതിമൂന്നുകാരിയുടെ ഒരു ദിനത്തിലൂടെ ബീന ചൂണ്ടിക്കാണിക്കുന്നത് നമുക്കുചുറ്റും അസംതൃപ്തരായി വളരുന്ന വലിയൊരു കൗമാരലോകത്തെയാണ്. നമ്മൾ അഭിസംബോധന ചെയ്യേണ്ടുന്ന വിഷയം, അശ്ലീലമെന്ന ലേബൽ നൽകി ഒളിച്ചോടുമ്പോൾ അത് തകർക്കുന്നത് അടുത്ത തലമുറയെയാണ്. അഥീനയുടെ ഒരു സ്കൂൾ ദിനത്തിലൂടെ ബീന കോറിയിട്ടത് വർത്തമാനകാലത്തിലെ പെൺകൗമാരങ്ങളുടെ മറുപുറം തന്നെയാണ്.
ഒസ്സാത്തിയിലൂടെ വായനക്കാരെ അമ്പരപ്പിച്ച എഴുത്തുകാരി ബീനയുടെ ചെറുകഥയാണ് "ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്". ഇവിടെ നമുക്ക് ഒസ്സാത്തിയിലെ സൽമയെപ്പോലെ ശക്തമായ ഒരു പെണ്ണിനെയല്ല കാണാൻ കഴിയുക. ജീവിതതുടക്കത്തിൽ ഒന്നുമുറുകെ കൈപിടിക്കേണ്ട അമ്മ പോലും ജീവിത പ്രാരാബ്ധത്തിൽ പെട്ട് ഓടുമ്പോൾ മുന്നോട്ടുള്ള ജീവിതയാത്രയിൽ ഭയന്ന് പകച്ചു നിൽക്കുന്ന അഥീനയെയാണ്. സ്‌കൂൾ
തലങ്ങളിൽ പാഠഭാഗങ്ങൾക്കൊപ്പം പഠിപ്പിക്കേണ്ട ചെറുകഥ തന്നെയാണ് ബീനയുടെ "ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്".

Comments