ഇന്നത്തെ ചർച്ചാവിഷയം സ്പെയ്സുകളെക്കുറിച്ചാണ്. "മനുഷ്യൻ തന്നിലേക്ക് തന്നെ ചുരുങ്ങി അവന്റെ ആത്യന്തികമായ സ്പെയ്സുകളെ സ്വയം നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നുവെന്ന" ഒറ്റവാക്യമാണ് ആദ്യം എന്റെ മനസിലേക്കെത്തിയത്. ചർച്ചയിൽ ക്രിയാത്മകമായും ആധികാരികമായും ഇടപെടണം. സാധാരണ ചർച്ചയിൽ എന്റെ വീക്ഷണകോണുകൾ സബ്ജക്ടിന്റെ പുറംതോടിൽ മാത്രം സ്പർശിക്കാതെ ആഴത്തിലും ആരും കടന്നുചെല്ലാത്ത പുതിയമേഖലകളിലേക്കും വെളിച്ചം വീശാറുണ്ടെന്നുള്ളത് എന്നെ കൂടുതൽ അസ്വസ്ഥനാക്കി. പൂർണമായും ബെഞ്ചും ഡെസ്ക്കും നിറച്ച നിന്നുതിരിയാൻ ഇടമില്ലാത്ത ക്ളാസ്മുറിയിൽ നാടകപഠനം നടത്തിക്കൊണ്ടിരുന്നപ്പോഴും നാടകാദ്ധ്യാപകനെന്ന നിലയിൽ എന്റെ ചിന്താമുഴുവൻ സ്പെയ്സുകളെക്കുറിച്ചായിരുന്നു. പൊതുവിടങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ തേടി കോളേജ് ലൈബ്രറിയിലെ ഒരാൾക്കുമാത്രം കഷ്ടിച്ച് നടന്നുപോകാൻ കഴിയുന്നതരത്തിൽ അടുക്കിവച്ചിരിക്കുന്ന ഷെൽഫുകൾക്കിടയിലൂടെ ശ്വാസം കിട്ടാതെ നെടുവീർപ്പിട്ട് നടന്നെങ്കിലും സ്പെയ്സുകളുടെ വിശാലതയെക്കുറിച്ചുള്ള പുസ്തകങ്ങളൊന്നും കയ്യിൽ തടഞ്ഞില്ല. കുത്തിനിറക്കപ്പെട്ട ബസ്സിൽ പണികഴിഞ്ഞു വരുന്ന ബംഗാളികളുമായി ബലപ്രയോഗത്തിലൂടെ കാലൂന്നാനുള്ള സ്ഥലം കണ്ടെത്തുമ്പോഴും പൊതുവിടങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് പൂർണമായും എന്റെ മനസ്സിൽ രൂപം കൊണ്ടിരുന്നില്ല. ജോലികഴിഞ്ഞുള്ള സായാഹ്നങ്ങളിൽ നാടകപ്രേമികളായ ചെറുപ്പക്കാർക്കൊപ്പം നാടകം ചെയ്യാൻ തയ്യാറെടുത്തപ്പോൾ റിഹേഴ്സൽ സ്പെയ്സ് ലഭിക്കാതെ നട്ടം തിരിഞ്ഞത് സ്പെയ്സുകളെക്കുറിച്ചുള്ള ചർച്ചയിൽ പ്രധാനമായും മുൻപോട്ടു വയ്ക്കേണ്ട ആശയമാണെന്നെനിക്ക് തോന്നി.
പതിവിലും നേരത്തെ അംഗങ്ങളെല്ലാവരും ചർച്ചയ്ക്കെത്തിയിരുന്നു. വിശാലാർത്ഥത്തിൽ നമുക്കിന്ന് പൊതുവിടങ്ങൾ കുറവാണെന്നും മനുഷ്യൻ അവനവനിലേക്ക് തന്നെ ചുരുങ്ങികൊണ്ടിരിക്കുകയാണെന്നും പറഞ്ഞു ചർച്ചയ്ക്ക് തിരികൊളുത്തിയത് മെഡിക്കൽ കോളേജിലെ മനഃശാസ്ത്രവിദഗ്ധനായിരുന്നു. അധികാരികൾ പൊതുവിടങ്ങളെ ഭയക്കുന്നതിനാൽ പൊതുവിടങ്ങളെല്ലാം ലാഭകരമായി പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾക്ക് പതിച്ചുനൽകിയിരിക്കുകയാണെന്നും അവയെ തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്നും രാഷ്രീയനിരീക്ഷകൻ ചൂണ്ടിക്കാട്ടി. തന്റെ കമ്പനിയിൽ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ജോലിക്ക് ശേഷമുള്ള ഇടവേളകളിൽ റീഫ്രഷ് ആകാനായി കമ്പനി ആദ്യകാലങ്ങളിൽ വിഭാവനം ചെയ്തിരുന്ന ആർട്ട്റൂം കാലാന്തരത്തിൽ ക്യാന്റീനും ഗാരേജുറൂമുമായി കയ്യേറ്റം ചെയ്യപ്പെട്ട അവസ്ഥ ഐ.ടി. ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. മനുഷ്യർ ഒന്നിച്ചുകൂടിയിരുന്ന പൊതുവിടങ്ങളുടെ അഭാവം മാനുഷിക ചിന്തകളെ മരവിപ്പിച്ച് മനുഷ്യത്വം നഷ്ടപ്പെട്ട വെറും ചണ്ടികളായി മനുഷ്യനെ പരിണമിപ്പിച്ചിരിക്കുന്നെന്ന സത്യാവസ്ഥയിലേക്ക് ചർച്ചകളെ എത്തിച്ചത് സാമൂഹ്യപ്രവർത്തകന്റെ ഇടപെടലുകളായിരുന്നു. വിശാലമായ ഹാളിന്റെ മധ്യഭാഗത്തെ മേശക്കുചുറ്റുമിരുന്ന് പത്രങ്ങൾ വായിച്ചുകൊണ്ടിരുന്നയിടത്തേക്ക് കമ്പ്യൂട്ടറുകൾ കടന്നുകയറിയപ്പോൾ മനുഷ്യർക്ക് പരസ്പരം കാണാനാകാതെ അവർക്കിടയിൽ ക്യാബിനുകൾ പടുത്തുയർത്തിയതിന്റെ മനഃശാസ്ത്രമാണ് പബ്ലിക് ലൈബ്രെറിയൻ മുൻപോട്ടുവച്ച ചിന്ത. ഓഫീസിലെ പൊതുവിടങ്ങളിലെല്ലാം ഫയലുകൾ കുന്നുകൂടി തൊഴിലാളികളെല്ലാം അവിടെനിന്നും പുറത്താക്കപ്പെട്ട കാഴ്ചകളാണ് സെക്രട്ടേറിയേറ്റ് ജീവനക്കാരന് പങ്കുവയ്ക്കാനുണ്ടായിരുന്നത്. മനുഷ്യസംസ്കാരങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്കുവഹിച്ച പൊതുവിടങ്ങൾ തിരികെപിടിക്കേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായി ഭരണസിരാകേന്ദ്രം ഉപരോധിക്കണമെന്നും പറഞ്ഞ രാഷ്രീയ നിരീക്ഷകൻ ചർച്ചയെ ചൂടാക്കി. പൊതുവിടങ്ങളെ വെട്ടിച്ചുരുക്കുന്നതിലെ അധികാരശാസ്ത്രത്തിന്റെ ഭാഗമാണ് ഗ്രാമങ്ങളിലെ വലിയ തിയേറ്ററുകൾ ഇടിച്ചുനിരത്തപ്പെട്ട് അവിടങ്ങളിൽ മൾട്ടിപ്ലക്സ് സ്ക്രീനുകൾ ഇടംപിടിക്കുന്നതെന്ന് സിനിമാ നിരൂപകൻ വാചാലനായി. പൊതുവിടങ്ങൾ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ എഴുതിത്തയ്യാറാക്കിയ തെരുവുനാടകം ചർച്ചയിൽ പങ്കെടുത്ത എല്ലാപേരെയും ഒരുപോലെ ആവേശഭരിതരാക്കിയെങ്കിലും തെരുവുകളില്ലാതെ അധികാരികൾ വിഭാവനം ചെയ്ത പുതുനഗരത്തിൽ എവിടെ അവതരിപ്പിക്കുമെന്ന ചിന്ത ഏവരെയും ആശയക്കുഴപ്പത്തിലുമാക്കി. സാമൂഹ്യ ജീവിയായ മനുഷ്യനെ കൊള്ളക്കൊടുക്കലുകളിലൂടെ മൂല്യബോധമുള്ള ഉത്തമപൗരനാക്കിത്തീർക്കുന്നതിൽ പൊതുവിടങ്ങൾക്കുള്ള പ്രസക്തി ഒഴിച്ചുകൂടാനാകാത്തതാണെന്നും പൊതുവിടങ്ങൾക്കുള്ള പ്രസക്തിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ എല്ലാവർഷവും ഇന്നേദിനം സെമിനാറുകൾ സംഘടിപ്പിച്ച് ഡോക്യൂമെന്ററികൾ പ്രദർശിപ്പിക്കണമെന്നും അതോടൊപ്പം ഇന്നത്തെ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും അറിയിച്ചുകൊണ്ട് ചർച്ച നടന്ന ഞങ്ങളുടെ വാട്ട്സ്അപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ എല്ലാവർക്കും ശുഭരാത്രി ആശംസിച്ചു; ഒപ്പം സൈബർ സ്പെയ്സിലെ നാളത്തെ ചർച്ചാവിഷയവും: "പുതുതലമുറയുടെ അന്തർമുഖത്വവും സോഷ്യൽമീഡിയകളുടെ കടന്നാക്രമണങ്ങളും".
Comments