Skip to main content

"നിഴലാട്ടപ്പെരുമ"


                         അഞ്ചുദിവസം നീണ്ടു നിന്ന ടീം നിഴലാട്ടത്തിന്‍റെ ചിത്ര ഹ്രസ്വചിത്ര കലാ പ്രദര്‍ശനം ഇന്നലെ കനകക്കുന്നില്‍ സമാപിച്ചു. കല ഏറ്റവും മനോഹരമായൊരു വിപ്ലാവായുധമാണെന്നു പറഞ്ഞുകൊണ്ട് നടത്തിയ പ്രദര്‍ശനത്തിന്‍റെ പ്രത്യേകത അത് വ്യത്യസ്ത കലകളെയെല്ലാം ഒരു പോലെ ഒരേ രാഷ്ട്രീയത്തില്‍ ഒന്നിപ്പിക്കുന്നുവെന്നുള്ളതാണ്. സിനിമയും ഹ്രസ്വചിത്രങ്ങളും ഫോട്ടോഗ്രാഫിയും ചിത്രകലയും നാടകങ്ങളും നാടന്‍പാട്ടും മൈമുമെല്ലാം ഒരേ പ്രാധാന്യത്തോടെ ഒരേ അരങ്ങില്‍ ഒന്നായി കൂട്ടിയോജിപ്പിക്കപ്പെട്ടു. ഇഷ്ട ഗായകനെ ആസ്വദിക്കുന്നതും ഇഷ്ടഭക്ഷണം കഴിക്കുന്നതും മനസിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്ത് പ്രതിരോധമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വാക്കുകളിലൂടെ വരകളിലൂടെ ഫ്രെയിമുകളിലൂടെ ചിന്തകളിലൂടെ മുഖ്യധാരാ പാതയില്‍പ്പെട്ടുപോകാതെ വേറിട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഒരു സമാന്തര പാത വെട്ടിയെടുത്ത്‌ സഞ്ചാരയോഗ്യമാക്കിയിരിക്കുന്നു ടീം നിഴലാട്ടം. കലകള്‍ ഏതായാലും ഇക്കിളിപ്പെടുത്തി കടന്നുപോകേണ്ടതല്ല, അത് ശബ്ദം നഷ്ടപ്പെട്ടവന്‍റെ ശബ്ദമായും ചലനം നഷ്ടപ്പെട്ടവന്‍റെ ചലനമായും ചിന്തകള്‍ നഷ്ടപ്പെട്ടവന്‍റെ ചിന്തയായും മാറേണ്ടതാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ടീം നിഴലാട്ടത്തിന്‍റെ ഡോക്യുമെന്റ്ററി ചിത്രം 'Holy Hell' ഉം അതിന്‍റെ ലക്ഷ്യവും ഈ കലകളുടെ സംഗമത്തിന് മാറ്റ് കൂട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കലോല്‍സവത്തില്‍ സാമ്പത്തികമില്ലായ്മ വരുത്തിത്തീര്‍ത്ത ചെറിയ ചെറിയ പരാധീനതകള്‍ ഈ വര്‍ഷവും സമ്പത്തികത്തിന്‍റെ അഭാവത്തിലും യുവത്വത്തിന്‍റെ കൂട്ടയ്മയിലൂടെ മറികടക്കാന്‍ കഴിഞ്ഞിരിക്കുന്നു. 

വര്‍ണങ്ങളും വരകളും ചിന്തകളും ചിത്രങ്ങളും നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണതന്ത്രങ്ങള്‍ക്കെതിരായി ശബ്ദിച്ചു നിശബ്ദനായിത്തീര്‍ന്ന എം.എം.കല്‍ബുര്‍ഗിയുടെ നാടകം 'ബാസവേശ്വരന്‍റെ വിപ്ലവം' (പ്രസാധകര്‍:BOOK PORT, പരിഭാഷ: പി.പി.സത്യന്‍) വില്‍പനയ്ക്കായി ഇടമൊരുക്കിയും അതിഥികള്‍ക്ക് അതിന്‍റെ കോപ്പിക്കൊപ്പം രക്തപുഷ്പവും നല്‍കി അരങ്ങിലൂടെ അക്ഷരങ്ങളിലൂടെ പ്രതീകാത്മകമായി കല്‍ബുര്‍ഗിയുടെ നിശബ്ദത ഉഗ്രസ്ഫോടനമാക്കി തീര്‍ക്കാനും ടീം നിഴലാട്ടത്തിനായി.


"ഇന്നലെ രാത്രി ഏതോ യാമത്തില്‍ 

വാതിലില്‍ മുട്ടുന്ന ശബ്ദം.

ഇതുപോലെ ഏതു വാതിലിലും 

എപ്പോള്‍ വേണമെങ്കിലും മുട്ടുന്ന ശബ്ദമുണ്ടാകാം"

(വരികള്‍ക്ക് കടപ്പാട്: കന്നഡ എഴുത്തുകാരി ഭാനു മുഷ്താഖ്)



ഇങ്ങനെയുള്ള ശബ്ദങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളാന്‍ ഇത്തരം കൂട്ടായ്മകളും  അവയില്‍  നിന്ന് ലഭിക്കുന്ന ഊര്‍ജവും അനിവാര്യമത്രേ... കഠിനമായതിനെതിരെ ശക്തമായി  പോരാടാന്‍  നിഴലുകളുടെ ചലനത്തിന് എക്കാലവും കഴിയട്ടെ...

ബാസവേശ്വരന്‍റെ വിപ്ലവമെന്ന നാടകം കല്‍ബുര്‍ഗി എഴുതി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. 

"കഠിനമായത് തകരും

ചലിക്കുന്നത് നിലനില്‍ക്കും" 

നിഴലുകളുടെ ഈ കൂട്ടായ്മയ്ക്ക് ആശംസകള്‍...


Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)