ആത്മീയവിശുദ്ധിയുടെ ഭാഗമായി ജീവിതത്തിലൊരിക്കലെങ്കിലും വിദേശത്തേക്ക് (മെക്ക തീർത്ഥാടനം) പോകാനായി ഒരു ജീവിതകാലമത്രയും സ്വദേശത്തിരുന്ന് പണം സ്വരുക്കൂട്ടുന്ന അബുവിന്റെ കഥ പറഞ്ഞ ' ആദാമിന്റെ മകൻ അബു' പകർന്നു നൽകിയ ഹാങ്ഓവറിലാണ് അഹമ്മദിന്‍റെ പുതിയ ചിത്രമായ പത്തേമാരി കാണൻ തിയേറ്ററിലേക്ക് പോയത്. ഭൗതീക ജീവിതഭദ്രതയ്ക്കായി വിദേശത്തേക്ക് ചേക്കേറി സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നാരായണന്‍റെ കഥയാണ് പത്തേമാരി. 1970 കളിൽ തുടങ്ങി പുതിയ കാലഘട്ടം വരെയുള്ള പ്രവാസജീവിതത്തിന്‍റെ കഥ കൂടിയാണ് പത്തേമാരി. ഒരു ജീവിതകാലഘട്ടമത്രയും സ്വന്തം കുടുംബത്തിന്‍റെ സന്തോഷത്തിനായി പ്രരാബ്ദങ്ങൾ പേറി അതിൽ ആനന്ദം കണ്ടെത്തിക്കഴിയുന്ന നാരായണനെ ഒന്നിനു പിറകേ മറ്റൊന്നായി എത്തിച്ചേരുന്ന ഭൗതീകജീവിതാവശ്യങ്ങൾ വേട്ടയാടുന്നു. ആരോടും പരാതിയും പരിഭവവുമില്ലാതെ നാരായണൻ സ്വന്തം വിയർപ്പൊഴുക്കിക്കൊണ്ടേയിരിക്കുന്നു സ്വദേശത്തേക്ക് മടങ്ങുക എന്ന പ്രതീക്ഷയോടെ.
പലപ്രാവശ്യം സ്വദേശത്തിലേക്ക് വിരുന്നുകാരനായി എത്തിമടങ്ങുന്ന നാരായണൻ നാട്ടിലേക്ക് അവധിക്ക് വരുന്ന സുഹൃത്തിന്‍റെ കയ്യിൽ എന്താണ് കൊടുത്തുവിടേണ്ടതെന്ന് വാർദ്ധക്യത്തോട് അടുക്കുന്ന ഭാര്യയോട് ചോദിക്കുമ്പോൾ ഭാര്യ പറയുന്ന മറുപടി ഇതാണ്. "നിങ്ങള്‍ ഒരു ദിവസം ധരിച്ച ഷര്‍ട്ട് അലക്കാതെ പൊതിഞ്ഞുകൊടുത്തു വിടൂ". ഏതാണ്ട് അറുപതാണ്ടോളം പഴക്കമുള്ള ഇന്ത്യന്‍ പ്രവാസജീവിതത്തിന്‍റെ മുഴുവന്‍ വിരഹവേദനയും കണ്ണീരും ആ വരികളിലുണ്ട്. ഒരായുസ്സ് മുഴുവന്‍ വിദേശത്ത് കിടന്ന് കുടുംബത്തിനായി പണിയെടുത്ത് വാര്‍ദ്ധക്യത്തില്‍ സ്വന്തം വീടിന്‍റെ ഒരു മൂലയില്‍ വിദേശിയായി കൂനിക്കൂടിക്കഴിയേണ്ടി വരുന്ന പ്രവാസികളുടെ നെടുവീര്‍പ്പിന്‍റെ നേര്‍ക്കാഴ്ചയാണ് പത്തേമാരി. "നാട്ടിൽ അഞ്ചും ആറും കക്കൂസുള്ളവന്മാരാണ് ഇവിടെ കക്കൂസിൽ പോകാൻ ക്യൂ നിൽക്കുന്നത്" എന്ന ഒരൊറ്റ സംഭാഷണം മതി തിരക്കഥയുടെ ശക്തി മനസ്സിലാക്കാന്‍...
കാലഘട്ടങ്ങള്‍ മാറുന്നത് ചിത്രീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന Video Transitionപോലും വളരെ രസകരമായി ചിത്രത്തോട് ചേര്‍ന്ന് നില്ക്കുന്നു. മധു അമ്പാട്ടിന്‍റെ വ്യൂഫൈന്‍ഡറിലൂടെയുള്ള കാഴ്ചകള്‍ക്കുമേല്‍ വിജയ് ശങ്കറിന്‍റെ കത്രിക വളരെ ഒതുക്കത്തോടെ ചലിച്ചപ്പോള്‍ മലയാളത്തില്‍ പിറന്നുവീണത് പത്തരമാറ്റുള്ള ഒരു പത്തേമാരി ചിത്രം. ആ പാത്തേമാരി കാറ്റും കോളുമേല്‍ക്കാതെ അറബിക്കടലിലൂടെ കേരളക്കരയില്‍ ജൈത്രയാത്രനടത്തുന്നതിന് കാരണക്കാരനായ സലിം അഹമ്മദെന്ന നാവികനും സഹയാത്രികര്‍ക്കും അഭിനന്ദനങ്ങള്‍...

Comments