നമുക്കു ചുറ്റുമുള്ളവരുടെ ചിത്രങ്ങൾ നാം പകർത്തുന്നത് പലതരത്തിലാണ്. ചിലരുടെ ചിത്രങ്ങൾ വളരെക്കൂടുതൽ മൊബൈലിൽ ഉള്ളപ്പോൾ ചിലരുടേത് വളരെക്കുറച്ചേ പകർത്താറുള്ളൂ. പല നാടകങ്ങൾക്കായി പല പല ദിവസങ്ങൾ ഹരികുമാരൻ തമ്പി ചേട്ടനൊപ്പം ഒന്നിച്ചുണ്ടായെങ്കിലും ഇപ്പോൾ ചിത്രങ്ങൾ പരതിയപ്പോൾ ഒന്നുമാത്രമേ കണ്ടുകിട്ടിയുള്ളു. പുള്ളിയുമായുള്ള ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും എടുക്കാമല്ലോ എന്ന അബോധമനസ്സിന്റെ ചിന്തയാകും ചിത്രങ്ങൾ എടുക്കുന്നതിൽ നിന്നും മനസിനെ തഴഞ്ഞത്. എന്നാൽ അതുവരേയ്ക്കും അദ്ദേഹം കാത്തുനിൽക്കാത്തത് നൊമ്പരമായി മനസ്സിൽ അവശേഷിക്കുന്നു.
എസ്.രാധാകൃഷ്ണൻ സാറിന്റെ റിഹേഴ്സൽ ക്യാമ്പുകളിൽ വച്ചാണ് തമ്പിചേട്ടനെ ആദ്യമായി കാണുന്നത്. ഭാരമുള്ള വലിയശരീരം കുഞ്ഞു കാലുകളിൽ പിടിച്ചുനിർത്താനാകാതെ നടന്നുപോകുന്ന കുറിയമനുഷ്യൻ. തടിച്ചശരീരമാണെങ്കിലും കഥകളിയും കളരിയും സംഗീതവും തനിക്ക് നാടകം പോലെ വഴങ്ങുമെന്ന് പരിചയ ദിനങ്ങൾക്കിടയിൽ അദ്ദേഹം അനുഭവപ്പെടുത്തി തന്നിട്ടുണ്ട്. എപ്പോഴും തോളിൽ കയ്യിട്ടുനിർത്തി അടുപ്പം സ്ഥാപിച്ചേ സംസാരിക്കാറുള്ളൂ. അഭിനയിക്കാൻ ആരോഗ്യവും സമയവും അനുവദിക്കാത്തപ്പോൾ നാടകത്തിന്റെ ബാക്കി കാര്യങ്ങൾക്കായി ഓടി നടന്ന് ഏകോപനം നിർവഹിച്ച് ആ മനുഷ്യൻ നിർവൃതികൊണ്ടിരുന്നു. നാട്യഗൃഹത്തിന്റെ നാടകസദസ്സുകളിലും അരങ്ങിലും അണിയറയിലുമായി ഈ സഹൃദയനെ പലപ്പോഴും കണ്ടിട്ടുണ്ട്.
പോസ്റ്റൽ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ഒരു ദേശം നുണപറയുന്നു" എന്ന നാടകത്തിന്റെ അരങ്ങൊരുക്കിലാണ് തമ്പിച്ചേട്ടനുമായി അവസാനം ഒന്നിച്ചു പ്രവർത്തിക്കുന്നത്. "നിന്റെ സംവിധാനത്തിൽ അഭിനയിക്കണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഇതല്ല, ഒരു മുഴുനീള കഥാപാത്രം എനിക്ക് നിന്റെ കീഴിൽ പൂർണമായും ചെയ്യണം" എന്നൊക്കെ പറഞ്ഞിരുന്നു. ഒന്നും നടന്നില്ല.നടക്കുംവരെ കാത്തിരിക്കാൻ അദ്ദേഹത്തിന്റെ ആസക്തി അനുവദിച്ചുമില്ല.
രണ്ടാഴ്ചമുൻപ് ലോട്ടറി ടിക്കറ്റ് നാടകാവതരണവേളയിൽ സംവിധായകൻ എസ്.രാധാകൃഷ്ണൻ സർ സൂചിപ്പിച്ചതായിരുന്നു, "വളരെ സീരീയസായി ഹരികുമാരൻ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന്". ഒന്നു കാണാൻ കഴിഞ്ഞില്ല. ഇന്ന്, നാളെ എന്നൊക്കെ കരുതി ദിനങ്ങൾ നീണ്ടുപോയി. അന്ത്യയാത്രവേളയിൽ ശാന്തികവാടം വരെ അനുഗമിക്കാനും കഴിഞ്ഞില്ല.
ആളൊഴിഞ്ഞ കൃഷ്ണപിള്ള ഹാളിന്റെ അരങ്ങിൽ വെറ്റിലയും ചവച്ച് ഏകനായിരിക്കുന്ന തമ്പിച്ചേട്ടന്റെ രൂപം അകാരണമായി മനസ്സിൽ തെളിഞ്ഞുവരുന്നു, ഒപ്പം ലീലച്ചേച്ചിയെ ( ലീല പണിക്കർ) കളിയാക്കിക്കൊണ്ടുള്ള ലീലേ, ലീലേ എന്നുള്ള വിളിയും......
(ഹസിം അമരവിള)
(ഹസിം അമരവിള)
Comments