“ഒറ്റത്തുരുത്തിലെ ഉജ്ജ്വലവിളികൾ”
മുരളിയുടെ കഥകളെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം.
സ്വന്തമായൊരു പുസ്തകം പുറത്തിറക്കുക എന്നത് ഒരുവിധപ്പെട്ട എല്ലാ എഴുത്തുകാരുടെയും ആഗ്രഹമാണ്. എന്റെ ചിന്തകളാലും അനുഭവങ്ങളാലും സമ്പന്നമായ ഒരു പൂർണ പുസ്തകം പുറത്തിറക്കണമെന്നത് വളരെ ചെറുപ്പത്തിലേ മനസ്സിൽ വേരുറച്ചൊരു സ്വപ്നമാണ്. സുഹൃത്ത് മുരളി കൃഷ്ണൻ ആ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. മുരളിയുടെഅനുഭവമണ്ഡലങ്ങളിൽ ഉടലെടുത്ത 17 കഥകൾ. കഥകളെല്ലാം അഗോളമാനമുള്ളതാണ്. ഒരു കഥ നടക്കുന്നത് സ്റ്റേഷൻ കടവിലാണെങ്കിൽ മറ്റേത് ദുബായ്, പിന്നെയൊന്ന് ന്യൂയോർക്ക്, അടുത്തത് ആറ്റിങ്ങൽ. അങ്ങനെ വ്യത്യസ്ത ദേശങ്ങളിലെ ഒറ്റപ്പെട്ട മനുഷ്യരുടെ ഉൾവിളികൾ ഉജ്ജ്വലവിളികളായി നിറഞ്ഞു നിൽക്കുന്ന 17കഥകൾ.
ജി. ആർ. ഇന്ദുഗോപന്റെ ആമുഖത്തോടെ ലോഗോസ് ബുക്സ് പുറത്തിറക്കിയിരിക്കുന്ന സോവിയറ്റ് സ്റ്റേഷൻ കടവിന്റെ പഠനം നടത്താൻ മുരളി തിരഞ്ഞെടുത്തത് എന്നെയായിരുന്നു. അതെന്തിനാണെന്ന് ഇപ്പോഴും മനസിലായിട്ടില്ല. എന്തായാലും എനിക്കത് ഉപകാരമായി. കനൽ സാംസ്‌കാരിക വേദിക്കായി അടുത്ത നാടകത്തിന് കഥയന്വേഷിച്ചുള്ള വായനകൾക്കിടയിലാണ് ഈ പുസ്തകം എന്നെത്തേടി എത്തിയത്. വായിച്ചപ്പോൾ എറ്റവും കൂടുതൽ സ്വാധീനിച്ച നാടകസാധ്യതകളുടെ ഈരില മനസ്സിൽ വീശിയ ചെറുകഥ അപ്പോൾ തന്നെ തിരഞ്ഞെടുത്ത് മുരളിയെ വിളിച്ച് അതിന്റെ അവകാശം ഉറപ്പിച്ചു.
സോവിയറ്റ് സ്റ്റേഷൻ കടവിന് ഒരു പഠനം തയ്യാറാക്കാൻ കഥകളിലൂടെ പലാവർത്തി കടന്നുപോയി. മുരളിയെന്ന എഴുത്തുകാരനെക്കുറിച്ചും കൂട്ടുകാരനെക്കുറിച്ചും ആലോചിച്ചപ്പോൾ മനസ്സിലാദ്യം തിക്കുമുട്ടി കടന്നുവന്ന വരികളിതാണ്; "സ്വജീവിതത്തിലൂടെ ആർജ്ജിച്ച കൃത്യനിഷ്ഠകൾക്കും സുഹൃത്ത് ബന്ധങ്ങളുടെ ചിട്ടയില്ലാത്ത ജീവിതങ്ങൾക്കുമിടയിലെ സമരസപ്പെടലാണ് മുരളിയുടെ സാഹിത്യസൃഷ്ടികളുടെ ഊർജ്ജം. ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ തിടുക്കം വല്ലാതെ വേട്ടയാടുമ്പോഴും കണിശമായി സുഹൃത്ത് ബന്ധങ്ങളെ മുറുകെപ്പിടിക്കാറുണ്ട് മുരളിയിലെ സാഹിത്യ മനസ്സ്. കഥകളുടെ അടരുകൾ പരിശോധിച്ചാൽ ഈ സുഹൃത്ത് ബന്ധങ്ങളുടെ ജീവിതത്തുടർച്ച അനുഭവവേദ്യമാകും. മുരളിയുടെ കഥകളിലെ കഥാപാത്രങ്ങൾ നമുക്കുചുറ്റും ജീവിക്കുന്നവരാണ്. വെറും അയൽക്കാരായി, ബന്ധുക്കളായി, സുഹൃത്തുക്കളായി, നാട്ടുകാരായി അവർ നമുക്ക് മുന്നിലൂടെ കടന്നു പോകുമ്പോൾ മുരളി അവരെ കണ്ടെടുത്തു ഓരോ പാത്രങ്ങളിൽ തറച്ച് തേച്ചുമിനുക്കി അവരെക്കൊണ്ട് ജീവിതം പറയിപ്പിച്ച് കഥാപാത്രങ്ങളാക്കുന്നു. നവസാധാരണ കാലത്തിൽ അനുശീലനങ്ങളാകെ തകർക്കപ്പെട്ട് പുതുശീലങ്ങളിലേക്കായി പരിശീലിക്കപ്പെടുമ്പോൾ ഒട്ടുമേ പുറകിലാകാതിരിക്കാൻ സാമൂഹ്യലോകത്തിലും നവമാധ്യമങ്ങളിലും സാങ്കേതികതയിലും കിതപ്പാറുംമുന്നേ കുതിക്കാൻ വിധിക്കപ്പെടുമ്പോൾ മനസ്സിൽ അവശേഷിച്ച ഗൃഹാതുരതയുടെ സ്മരണകളെ തഴുകുന്ന ഇളംതെന്നലായി മുരളിയുടെ കഥാപരിസരങ്ങൾ നമ്മുക്ക് മുൻപിൽ ചിന്താപടലം നെയ്തുവയ്ക്കുന്നു".
സോവിയറ്റ് സ്റ്റേഷൻ കടവിന്റെ പടവുകളിറങ്ങാൻ നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. ഓളങ്ങൾ തല്ലുന്ന ചുഴികളും കൂർത്ത കല്ലുകളും നിറഞ്ഞ കാലുകൾ പുതയുന്ന ചെളിയുള്ള ആഴമുള്ള കുളിരുള്ള 17കഥകൾ...
(കോപ്പികൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക :-
https://wa.me/917510995588
https://wa.me/919809978193)

Comments