സൗദയുടെ 'ജീവനോടെ കത്തിയെരിഞ്ഞവൾ' പകർന്ന പൊള്ളലിലും നുജൂദ് അലിയുടെ 'ഞാൻ നുജൂദ് വയസ് 10 വിവാഹ മോചിത' നൽകിയ ഷോക്കിലും മുക്താർ മായിയുടെ 'മാനത്തിന്റെ പേരിൽ' അനുഭവിപ്പിച്ച ലോകത്തിലും ആ ഗണത്തിലേക്കായി മലയാളത്തിൽ നിന്നും അനിത ശ്രീജിത്തിന്റെ 'പെൺ സുന്നത്ത്'. Female Genital Mutilation ന്റെ ഞെട്ടിക്കുന്ന സത്യങ്ങളിലേക്കാണ് ഈ നോവൽ നമ്മെ കൊണ്ടെത്തിക്കുന്നത്. ഏറ്റവും കൂടുതലായി FGM നടക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽ ആയതിനാലാകാം ആഫ്രിക്കയിൽ എത്തുന്ന താരാ എന്ന മലയാളി പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെയാണ് എഴുത്തുകാരി നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. ഇന്ത്യയിലും കേരളത്തിൽ പോലും FGM ന് ഇരയാകുന്ന പെൺകുട്ടികൾ അനേകമുണ്ടെന്ന അറിവ് നടുക്കത്തോടെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ.
മുഴുവൻ പെണ്മയോടെ പെണ്ണായിരിക്കാനാണ് ലോകത്തിലേറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്ന് കൃത്യമായി നോവലിൽ അനിത ശ്രീജിത്ത് കുറിച്ചിടുന്നുണ്ട്.
ഇര ഒരിക്കലും അറിയുന്നില്ല താൻ ഇരയാണെന്നും വേട്ടയാടാപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും. ഇതൊക്കെ തനിക്കുള്ള സംരക്ഷണമായി ചിത്രീകരിക്കുന്നതിൽ വേട്ടക്കാരൻ പൂർണവിജയം കൈവരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെതിരെ സംസാരിക്കേണ്ടതോ ശബ്ദമുയർത്തേണ്ടതോ ആയ സ്ത്രീകൾ ഭൂരിഭാഗവും ഇത്തരം അനാചാരങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നു എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം.
താരയിലൂടെ, ആകെയോയിലൂടെ, ജെമിയിലൂടെ അനിത തുടങ്ങി വച്ച വിപ്ലവം അതിന്റെ യഥാർത്ഥ സാമൂഹികഇടപെടലിൽ പൂർണമായി വിജയിക്കട്ടെ! അതിശക്തമായ മാറ്റങ്ങൾ ഉണ്ടാകട്ടെ!
ഇത്തരം ശക്തമായ എഴുത്തുകൾ മലയാളത്തിൽ ഉണ്ടാകുക തന്നെ വേണം. അത് മറ്റുഭാഷകളിലേക്കും ഒഴുകിപ്പരക്കട്ടെ...
അവതരികയിൽ എഴുത്തുകാരി പറയുന്നു:എന്റെ കുടുബമെന്റെ വിരലുകളാണ്. ഒന്നിച്ചു നിന്നുമാത്രം മുന്നോട്ടെഴുതേണ്ടവർ. ഒരാൾ പിൻവലിഞ്ഞാൽ പോലും മുടങ്ങിപ്പോകുന്ന ഒന്നാണത്തിന്റെ താളം. ആ താളം അതിന്റെ പെരുമയിൽ ഒഴുകിപ്പരക്കട്ടേ... കൂടുതൽ അഴങ്ങളിലേക്കിറങ്ങിയുള്ള പുതുകഥകൾ എഴുത്തുകാരിയിൽ നിന്നും വീണ്ടുമുണ്ടാകട്ടെ....
Comments