'ഖബർ' ഒറ്റവാക്കിലൊതുക്കിയാൽ 'ചരിത്രവും നിയമവും അധികാരത്തോടൊപ്പം ചേർന്ന് നീതിപുലർത്താത്ത ചില വേളകളിൽ സാഹിത്യം ചരിത്രത്തിനും നിയമത്തിനും വേണ്ടി മാപ്പു സാക്ഷിയാകുന്നതിന്റെ നേർസാക്ഷ്യമാണ് കെ. ആർ. മീരയുടെ ഏറ്റവും പുതിയ നോവലായ 'ഖബർ'. ഒറ്റയിരുപ്പിലിരുന്നു വായിച്ചു തീർക്കാവുന്ന ലഘു നോവൽ. കഥയും കഥാപാത്രങ്ങളും സങ്കൽപ്പീകമാകുമ്പോൾ കഥാ പശ്ചാത്തലം ചരിത്രവും സമകാലീനവുമാണ്.
"പറയാനൊരു കഥ ഉണ്ടാകുന്നതിലല്ല,കഥ. കഥ പറയാൻ ജീവനുള്ള കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലാണ്" എന്ന് ആമുഖത്തിൽ കെ ആർ മീര കുറിച്ചിരിക്കുന്നു.
2019 നവംബർ 9ന് തന്റെ പൂർവികരുടെ ഖബറിനായി വാദിച്ച ഖയലുദ്ദീൻ തങ്ങൾ, പുരാതന സ്മാരകത്തിന്റെ തൂണൂകളിലൊന്ന് തലയിൽ വീണ് മരണമടയുന്നു. പള്ളിപൊളിച്ചു മാറ്റി അമ്പലം പണിയാൻ പരമോന്നതനീതിപീഠം വിധി പ്രസ്താവിച്ച അതെ ദിനം. ചരിത്രം നീതിയുക്തമല്ലെങ്കിലും ചരിത്രത്തെ പുനർനിർമിച്ച് ഖയലുദ്ദീന്റെ മരണത്തിലൂടെ കഥ ഇരകളോട് നീതി പുലർത്തുന്നു.
യോഗിശ്വരനമ്മാവന്റെയും കാക്കശ്ശേരി ഭട്ടതിരിയുടെയും അതീന്ദ്രീയപാരമ്പര്യത്തിൽ കുരുങ്ങിക്കിടക്കുന്ന ഇരുണ്ട ഭൂതകാലം വേട്ടയാടുന്ന ഭാവനാ സച്ചിദാനന്ദനെ മറുവശത്ത് ഖയലുദ്ദീൻ സൃഷ്ടിക്കുന്ന മന്ത്രികതകൾ ഉന്മദിനിയാക്കിതീർക്കുന്നു. അനുഭവങ്ങളിലൂടെ പാകപ്പെട്ട് മറ്റൊരാളുടെ അസാന്നിധ്യത്തിലും പരിപൂർണതയിലെത്തിച്ചേർന്നവൾ.
സമകാലീന സംഭവപശ്ചാത്തലം കഥയ്ക്കുണ്ടെങ്കിലും കരിനീലയിൽ മീരയെന്ന എഴുത്തുകാരി നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന വന്യമായ ഭാവനലോകത്തിൽ നിന്നും ഒരു പടികൂടി കടന്ന് വായനക്കാരെ ഖബറിന്റെ ആഴങ്ങളിലേക്ക് നിലം പതിപ്പിക്കാൻ മീരയ്ക്ക് കഴിയുന്നുണ്ട്.
പേരുകൊണ്ടും അതിന്റെ കാലിഗ്രഫികൊണ്ടും കവർ ചിത്രംകൊണ്ടും ഖബർ കൂടുതലായി വായനയെ മോഹിപ്പിക്കുന്നു. എം.കെ. സാനുമാഷിന്റെ അവതരികയും സ്ഥലങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ സുനിൽ പി ഇളയിടം മാഷിന്റെ 'ഖബർ' പഠനവും നോവലിന്റെ ഉൾക്കാഴ്ച വർദ്ധിപ്പിക്കുന്നുണ്ട്.
ഭൗതീകമായ ചരിത്രസ്മാരകങ്ങൾ ഇടിച്ചുനിരത്തി അടയാളങ്ങൾ നശിപ്പിക്കാൻ ആരുശ്രമിച്ചാലും മനസിലെ നിർമ്മിതികളുടെ തിളക്കം വർദ്ധിച്ചുകൊണ്ടേയിരിക്കുമെന്ന് 'ഖബർ' സാക്ഷ്യപ്പെടുത്തുന്നു.
Comments