'സുസന്നയുടെ ഗ്രന്ഥപ്പുര' വെറുമൊരു നോവലല്ല. മാന്ത്രിക ഗ്രന്ഥശാലയാണ്. ഒരു പുസ്തകത്തിനുള്ളിലൂടെ നമ്മൾ പലപുസ്തകങ്ങളിലേക്കും അതിലുമേറെ എഴുത്തുകാരിലേക്കും സഞ്ചരിക്കും. സൈദ്ധാന്തികമായി പലകകൾ കൊണ്ട് തട്ടുകൾ തീർത്ത പുരാതനമായ ഒരു ഗ്രന്ഥപ്പുരയിലേക്ക് എടുത്തെറിയപ്പെടുകയാണ്. പലപല പുസ്തകങ്ങളിലൂടെ മാറിമാറി സഞ്ചരിച്ച് അവസാനം എല്ലാം പുസ്തകങ്ങളും ഒന്നിച്ചു തീകൂട്ടി കത്തിച്ച് ഒരുപുസ്തകത്തിലേക്ക് വിലയം പ്രാപിക്കും. സ്വയം തിരിച്ചറിവ് വായന വളരെ പരിതാപകരം. അജയ് പി. മാങ്ങാട് എന്ന എഴുത്തുകാരൻ വായിച്ചു തീർത്ത പുസ്തകങ്ങളും കടന്നുപോയ എഴുത്തുകാരെയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പരിമിതമായ പുസ്തകങ്ങളിലൂടെയേ എനിക്ക് കടന്നുപോകാൻ കഴിഞ്ഞിട്ടുള്ളൂ. വായനയിലൂടെ അയാൾ ഊളിയിട്ടിറങ്ങുന്ന ഇടനാഴികളിൽ കൂടി ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല, വായനയിൽ ഒന്നും കണ്ടെടുത്തില്ല. നേർരേഖയിൽ സഞ്ചരിച്ചിരുന്ന ഞാൻ കടന്നുപോയ പുസ്തകങ്ങളിലെ ഋജുവും വക്രവുമായ പുതിയ പാതകൾ ഇപ്പോഴാണ് തിരിച്ചറിയുന്നത്. വായനയിലൂടെയുള്ള ഖനനവും കണ്ടെടുക്കലുകളും ഇനിയുമിനിയും ആഴത്തിൽ വേണമെന്ന തിരിച്ചറിവ്. അതാണ് സുസന്നയുടെ ഗ്രന്ഥപ്പുര.
വാക്ക് ഒരത്ഭുതമാണ് വായനക്കാരന്; എഴുത്തുകാരന് അത് അമ്പരപ്പും. സുസന്നയിലൂടെ നമ്മൾ യാത്രപോകുകയാണ് നമ്മുടെ ഗ്രന്ഥപ്പുരകളിലേക്കും അതിലെ മയങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് കഥകളിലേക്കും...

Comments