കോളേജിലേക്കുള്ള ആറുമണിക്കൂർ ദൈർഘ്യമുള്ള ബസ്സിലെ പോക്കുവരവാണ് എന്റെ സ്ഥിരമായുള്ള വായനാ സമയം. ശക്തമായ കഴുത്തു വേദന കഴിഞ്ഞ ഒരുമാസക്കാലമായി വായനയിൽ നിന്നും എഴുത്തിൽ നിന്നുമൊക്കെ അകറ്റിയിരുന്നു. വേദനക്ക് നേരിയശമനം അനുഭവപ്പെട്ടപ്പോൾ വായിക്കാൻ ഒന്നുമില്ലല്ലോ എന്നോർത്ത് വെറുതെ ബാഗ് പരിശോധിച്ചപ്പോഴാണ് 'ഹാജിറയുടെ കുതിരകളുടെ' കടിഞ്ഞാൺ കയ്യിൽ കുരുങ്ങിയത്.
സ്ഥിരമായി വരാറുള്ള മാസികകളുടെ കൂട്ടത്തിലാണ് 'ഹാജിറയുടെ കുതിരകളെന്ന' അസീം പള്ളിവിളയുടെ ചെറുകഥാ സമാഹാരം എന്റെ പോസ്റ്റ് ബോക്സിൽ കഴിഞ്ഞ മാസം ഇടം പിടിച്ചത്. കയ്യിൽ കിട്ടി ഒരുമാസം കഴിഞ്ഞെങ്കിലും പുസ്തകമൊന്ന് തുറക്കാൻ പോലും കഴുത്ത് അനുവദിച്ചില്ല. ഇന്ന് ഒറ്റയിരുപ്പിലിരുന്ന് അതിലെ കഥകൾ വായിച്ചു തീർത്തപ്പോൾ അസീമിനോട് വല്ലാത്ത അസൂയയും അഭിമാനവും. ഇതിലെ കുറേക്കഥകൾ എന്റെ അനുഭവമാണ്. ഈ പഹയന് അതൊക്കെ എങ്ങനെകിട്ടി. എന്നിലൂടെ ഇത്തരം അനുഭവങ്ങൾ കടന്നുപോകുമ്പോൾ ഞാനതിൽ കഥയുടെ അംശങ്ങൾ കണ്ടിട്ടേയില്ല. സമാനാനുഭവം അസീമിലൂടെ കടന്നുപോകുമ്പോൾ അത് രസകരമായ കഥയായി ഗൃഹാതുരത്വമായി ചിന്തയായി നമ്മെ തഴുകുന്നു. നാഗരികനായ എന്നെ പഴമയിലേക്ക് ഗ്രാമത്തിലേക്ക് പൂർവസൂരികളിലേക്ക് വലിച്ചടുപ്പിക്കാനായെത്തിയ അറബിക്കഥകളിലെ ബദൂവിയനായി കഥകളിലൂടെ ഈ പള്ളിവിളക്കാരനെ എനിക്കനുഭവപ്പെട്ടു.
ഈ നവലോകക്രമത്തിലും തിരക്കിലും അസീം ജീവിക്കുന്നത് ഭൂതത്തിലാണ്. ഭൂതത്തിലിരുന്നുകൊണ്ട് ചൂണ്ടയെറിഞ്ഞ് വായനക്കാരനെ കുടുക്കി ഭൂതത്തിലെത്തിക്കുന്ന എഴുത്ത്. കാളവണ്ടി, തപാൽപ്പെട്ടി, കമ്പിളിയാസ്, ആദ്യ നോയമ്പിന്റെ ഓർമ ഇവയെല്ലാം ബിംബങ്ങളാണ്. ഏതൊരു വായനക്കാരനെയും അവന്റെ ഓർമകളിലൂടെ സഞ്ചരിക്കാൻ നിർബന്ധിക്കുന്ന ബിംബങ്ങൾ. അവയിലൂടെ വായനക്കാരന്റെ ഓർമകളെ ഗൃഹാതുരത്വത്തെ ഉണർത്തി ചൂഷണം ചെയ്ത് തന്റെ ചിന്തകൾ പങ്കുവയ്‌ക്കുന്നതിലൂടെ ആ ചിന്തകളെല്ലാം വായനക്കാരന്റെ സ്വാനുഭവമായി അവന് അനുഭവപ്പെട്ട് കഥയെ നെഞ്ചോട് ചേർക്കുന്ന എഴുത്തിന്റെ മന്ത്രം.
കിളിയനും രാമനാഥനും കാളവണ്ടിക്കാരൻ കുറുപ്പും കൊർണിഷിലെ ചൂണ്ടയെറിഞ്ഞു കാത്തിരിക്കുന്ന വൃദ്ധനും വാവച്ചനുമെല്ലാം വേറെപേരുകളിൽ വേറെ ജീവിത സാഹചര്യങ്ങളിൽ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ നമ്മളവരെ അവഗണിച്ച് കടന്നുപോകുമ്പോൾ ഈ പള്ളിവിളക്കാരൻ തന്റെ ഓർമകളിലേക്ക്, താളുകളിലേക്ക് അവരെ തളച്ചിടുന്നു. നിറങ്ങളുടെ വൈവിധ്യപൂർണമായ കൊളാഷുകൾ ഈ കഥാകാരന്റെ പ്രേത്യേകതയാണ്. ക്യാൻവാസിലേക്ക് ചിത്രകാരൻ നിറങ്ങൾ കോരിയൊഴിക്കുമ്പോലെ പലകഥാപാത്രങ്ങളുടെമേലും ജീവിതാവസ്ഥകളിന്മേലും കടും വർണങ്ങൾ എഴുത്തുകാരൻ വാരിപൂശുന്നുണ്ട്. പെന്റോഗ്രാഫ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പത്തു കഥകളടങ്ങിയ ഈ ചെറുകഥാസമാഹാരത്തിന്റെ ആദ്യതാളിൽ തന്നെ തന്റെ ജീവിതവീക്ഷണം അസീം കുറിച്ചിട്ടിരിക്കുന്നതിങ്ങനെ;
"മിച്ചമെന്തുണ്ട്
നല്ല പാതി ചോദിപ്പൂ
തുച്ഛമാം ജീവിതത്തിൽ
മെച്ചമാം ഓർമകളല്ലോ സഖീ മിച്ചം"
ഹാജിറയുടെ കുതിരയിൽ കേറിയുള്ള പഴമയിലേക്കുള്ള മിത്തിലേക്കുള്ള അനുഭവങ്ങളിലേക്കുള്ള യാത്ര വായനക്കാർക്ക് നവ്യാനുഭവം തന്നെയായിരിക്കും. തീർച്ച......

Comments